പേ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം; വാക്സിന്റെ അപാകതയല്ലെന്ന് ഡിഎംഒ


പാലക്കാട്: പേ വിഷബാധയേറ്റ് കോളജ് വിദ്യാര്‍ഥിനി മരിക്കാനിടയായത് വാക്സിന്റെ അപാകതയല്ലെന്ന് ഡിഎംഒ. മുറിവിന്റെ ആഴം കൂടിയതാകാം ഒരുപക്ഷേ മരണത്തിന് കാരണമായതെന്നും ഇക്കാര്യം റാപ്പിഡ് റെസ്പോണ്‍സ് ടീം പരിശോധിക്കുമെന്നും ഡിഎംഒ അറിയിച്ചു. പെണ്‍കുട്ടിക്ക് നാല് ഡോസ് വാക്സിനും കൃത്യസമയത്ത് തന്നെ നല്‍കിയിരുന്നതായും ഡിഎംഒ പറഞ്ഞു. കടിച്ചത് വളര്‍ത്തുപട്ടിയായിരുന്നില്ലെന്നും അതിന് വാക്സിന്‍ നല്‍കിയിരുന്നില്ലെന്നും ഡിഎംഒ പറഞ്ഞു.


മേയ് 30-ാം തീയതിയാണ് ശ്രീലക്ഷ്മിയുടെ കൈയ്യില്‍ നായ കടിക്കുന്നത്. രാവിലെ കോളജിലേക്ക് പോകാന്‍ റോഡിലേക്ക് നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. പിന്നാലെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി ആദ്യ കുത്തിവയ്പെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ വാക്സിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ജൂണ്‍ രണ്ടിനും ഇരുപത്തി ഏഴിനും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് കുത്തിവയ്പെടുത്തു. വാക്സീന്‍ ക്ഷാമം കാരണം ജൂണ്‍ ആറിനുള്ള ഡോസെടുത്തത് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നായിരുന്നു.


യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ശ്രീലക്ഷ്മിക്കുണ്ടായിരുന്നില്ലായെന്ന് ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞദിവസം പരീക്ഷ കഴിഞ്ഞ് വന്നതിന് പിന്നാലെ ക്ഷീണം തോന്നി. ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യമായി. പിന്നാലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ശ്രീലക്ഷ്മി മരിച്ചു. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തതവേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കോയമ്പത്തൂര്‍ നെഹ്റു കോളജിലെ ഒന്നാംവര്‍ഷ ബിസിഎ വിദ്യാര്‍ഥിനായിരുന്നു ശ്രീലക്ഷ്മി. സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഈ വര്‍ഷം മരിക്കുന്ന പതിമൂന്നാമത്തെ ആളാണ് ശ്രീലക്ഷ്മി.

Advertisement