ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കെ. വേണു ആഭ്യന്തര സെക്രട്ടറിയാകും

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കെ. വേണു ആഭ്യന്തര സെക്രട്ടറിയാകും. ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്ക് മാറ്റി.
ഇഷിത റോയിയെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കാനും തീരുമാനിച്ചു.
ടിങ്കു ബിസ്വാൾ പുതിയ ആരോഗ്യ സെക്രട്ടറിയാകും. ഭക്ഷ്യ വകുപ്പ് സെക്രട്ടറിയായി അലി അഷ്‌കർ പാഷയെ നിയമിച്ചു.

ശർമ്മിള മേരി ജോസഫിന് തദ്ദേശ വകുപ്പിന്റെ പൂർണ ചുമതല നൽകി. എൻ പ്രശാന്ത് പട്ടികജാതി, വർഗ്ഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ചുമതലയേൽക്കും.റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ പരമേശ്വരൻ അയ്യരെ നീതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആണ് നിയമനം.

ടികെ ജോസ് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനങ്ങളിൽ മാറ്റം വന്നത്. നിലവിൽ വി വേണു ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. ഇദ്ദേഹത്തിന് വിജിലൻസിന്റെയും പരിസ്ഥിതി വകുപ്പിന്റെയും ചുമതലയുണ്ട്. ഡോ എ ജയതിലക് എസ്സി എസ്ടി വകുപ്പ്, സാംസ്കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറിയാവും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇഷിത റോയ്, നിലവിൽ കൈകാര്യം ചെയ്യുന്ന അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ചുമതലയും വഹിക്കണം. ഡോ രാജൻ ഖോബ്രഗഡെയ്ക്ക് കാർഷിക വകുപ്പിന്റെയും തീരദേശ ഷിപ്പിങ് ആന്റ് ഇൻലാന്റ് നാവിഗേഷന്റെയും അധിക ചുമതലയുണ്ട്.

ടിങ്കു ബിസ്വാളിന് ആയുഷിന്റെയും തുറമുഖ വകുപ്പിന്റെയും അധിക ചുമതലയുണ്ട്. പഞ്ചായത്തുകളുടെ ചുമതല വഹിച്ചിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫിന് നഗര തദ്ദേശ സ്ഥാപനങ്ങളുടെയും പൂർണ ചുമതല നൽകി. അലി അസ്ഗർ പാഷയാണ് പുതിയ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി. എസ്സി എസ്ടി വകുപ്പ് സ്പെഷൽ സെക്രട്ടറിയായാണ് എൻ പ്രശാന്തിന്റെ നിയമനം.

മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായ അലക്സ് വർഗീസിന് ഐഎഎസ് പദവി നൽകാൻ തീരുമാനമായി. അദ്ദേഹം സഹകരണ സൊസൈറ്റ് രജിസ്ട്രാറായി ചുമതലയേൽക്കും. മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായി തുടരുകയും ചെയ്യും.

Advertisement