പണമുള്ളവർക്ക് എന്തുമാകാമെന്ന് തെളിഞ്ഞു: സിസ്റ്റർ അഭയാ വധക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ അടയ്ക്കാ രാജു

തിരുവനന്തപുരം: സിസ്റ്റർ അഭയാ വധക്കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ, പ്രതികരണവുമായി കേസിലെ പ്രധാന സാക്ഷി അടയ്ക്കാ രാജു രംഗത്ത്. പ്രതികൾക്ക് ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്നും പണമുള്ളവർക്ക് എന്തുമാകാമെന്നാണ് ഇത് തെളിയിക്കുന്നതെന്നും അടയ്ക്കാ രാജു പറഞ്ഞു.

‘ഫാദർ തോമസ് കോട്ടൂരും സെഫിയും തെറ്റുകാരാണ്. എന്തുവിശ്വസിച്ച് ഇവരുടെ ഒക്കെ അടുത്തേയ്ക്ക് മക്കളെ വിടും. കോടതി ജാമ്യം നൽകിയതിനോട് ഒട്ടും യോജിപ്പില്ല. താൻ കോടതിയിൽ പറഞ്ഞത് വിശ്വസിച്ചാണ്, ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിയ്ക്കും ശിക്ഷ ലഭിച്ചത്. താൻ ഉള്ളകാര്യം വിളിച്ച് പറഞ്ഞതാണ് ദോഷമായത്. കാശിന്റെ ഹുങ്ക് കൊണ്ടാണ് ജാമ്യത്തിലിറങ്ങിയത്. ഇനിയും സത്യം എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണ്. സംഭവ ദിവസം പ്രതികളെ അവിടെ വെച്ച് കണ്ടത് കൃത്യമായി ഓർക്കുന്നുണ്ട്,’ അടയ്ക്കാ രാജു വ്യക്തമാക്കി.

സിസ്റ്റർ അഭയ വധക്കേസിലെ പ്രധാന സാക്ഷിയായിരുന്നു അടയ്ക്കാ രാജു. അഭയ കൊല്ലപ്പെട്ട ദിവസം, മോഷണത്തിനായി മഠത്തിൽ കയറിയപ്പോൾ ഫാദർ തോമസ് കോട്ടൂരിനേയും ഫാദർ ജോസ് പുതൃക്കയിലിനേയും മഠത്തിൽ കണ്ടുവെന്ന് രാജു മൊഴി നൽകിയിരുന്നു. കേസിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നതിൽ നിർണ്ണായകമായത് അടയ്ക്കാ രാജുവിന്റെ മൊഴിയായിരുന്നു.

Advertisement