ബലാത്സംഗ കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ ഹൈക്കോടതിയെ നിര്‍ബന്ധമാക്കിയ 12 സാഹചര്യങ്ങള്‍

കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. 12 കാരണങ്ങളാണ് ഇതിന് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

പ്രതി വിവാഹിതനാണെന്ന വിവരം അതിജീവിതയ്ക്ക് അറിയാമായിരുന്നുവെന്നതാണ് ഇതില്‍ പ്രധാനം ഇക്കാര്യം പ്രതിഭാഗം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന് മുന്നില്‍ വിശദീകരിച്ചു. കുട്ടിയുടെ സുരക്ഷിതത്വത്തിന് വേണ്ടി വൈവാഹിക ജീവിതവുമായി മുന്നോട്ട് പോകുമെന്ന കാര്യവും ഇവര്‍ക്ക് വ്യക്തമായിരുന്നു.

പ്രതിയുമായി യാതൊരു തരത്തിലും നിയമപരമായ വൈവാഹിക ജീവിതം സാധ്യമല്ലെന്ന കാര്യവും പരാതിക്കാരിക്ക് അറിയാമായിരുന്നുവെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.

അതിജീവിതയ്ക്ക് ഇതുവരെ യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങളില്ലഅവര്‍ തികച്ചും സ്വതന്ത്രയായാണ് കഴിയുന്നത്.

പ്രതിയും അതിജീവിതയും വാട്‌സ്ആപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഇരുവരും തമ്മിലുള്ള ആശയവിനിമയങ്ങള്‍ ഇവരുടെ ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നതുമാണ്.

അതിജീവിതയും പ്രതിയും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത കാലയളവും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ഇവര്‍ തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളില്‍ ഒരു മാസത്തേതെങ്കിലും പരിശോധിച്ചാല്‍ അതില്‍ ലൈംഗിക അതിക്രമത്തിന്റെ സൂചനകളില്ല.

പ്രതിയെ ഇതിനകം തന്നെ 38 മണിക്കൂര്‍ അന്വേഷണസംഘം ചോദ്യം ചെയ്ത് കഴിഞ്ഞു. ഇയാള്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തു.

പ്രതിയുടെയും അതിജീവിതയുടെയും മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ഡിലീറ്റ് ചെയ്തത് അടക്കമുള്‌ല മെസേജുകള്‍ വീണ്ടെടുക്കുകയും ചെയ്തുകഴിഞ്ഞു.

പ്രതിയുടെ പുതിയ സിനിമയിലേക്ക് താന്‍ ഇല്ലെന്ന അറിഞ്ഞതിന്റെ അടുത്ത ദിവസമാണ് ഇയാള്‍ക്ക് നേരെ അതിജീവിത ബഹളമുണ്ടാക്കിയത്.

പ്രതിയുടെ ഭാര്യ ഇയാള്‍ക്കെതിരെ പരസ്ത്രീ ബന്ധം അടക്കം ആരോപിച്ച് 2018ല്‍ പരാതി നല്‍കിയിരുന്നെങ്കിലും അത് ആഴ്ചകള്‍ക്കകം പിന്‍വലിച്ചു.

പ്രതിയുടെ പാസ്‌പോര്‍ട്ടും ഇതിനകം തന്നെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ അയാള്‍ക്ക് രാജ്യത്ത് നിന്ന്പുറത്ത് പോകാനാകില്ല. ഈ സാഹചര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് വിജയ് ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Advertisement