സ്വത്ത് തർക്കത്തെത്തുടർന്ന് മകൾ അച്ഛന്റെ തല അടിച്ച്‌ പൊട്ടിച്ചു , സഹോദരന്റെ കാറും തകർത്തു

തിരുവനന്തപുരം: സ്വത്ത് തർക്കത്തെത്തുടർന്ന് മകൾ കല്ലുകൊണ്ട് അച്ഛന്റെ തലയ്ക്കടിച്ച്‌ പരിക്കേൽപ്പിച്ചു.

സംഭവത്തിൽ അച്ഛന്റെ പരാതിയിൽ മകളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. പയറ്റുവിള പുളിയീർക്കോണം കുന്നുവിള വീട്ടിൽ ശ്രീധരൻ നാടാരെ(73)യാണ് മകൾ മിനിമോൾ ആക്രമിച്ചത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം. മകൻ അനിലിനോടൊപ്പമാണ് ശ്രീധരൻ നാടാർ താമസിക്കുന്നത്. സഹോദരനായ അനിലിന് ശ്രീധരൻ നാടാർ കൂടുതൽ സ്വത്ത് നൽകിയെന്നാരോപിച്ച്‌ മിനിമോൾ പലപ്പോഴും വീട്ടിലെത്തി വഴക്കിടാറുണ്ടായിരുന്നു. വെള്ളിയാഴ്ചയും ഇതേ കാര്യമുന്നയിച്ച്‌ തർക്കമുണ്ടായി.

വഴക്കിനെത്തുടർന്ന് വീട്ടുമുറ്റത്തുണ്ടായിരുന്ന സഹോദരൻ അനിലിന്റെ കാറിന്റെ ഗ്ലാസ് കല്ലുകൊണ്ടിടിച്ച്‌ പൊട്ടിച്ചു. അനിൽ ഇക്കാര്യം ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിൽ കല്ലുമായി തിരികെയെത്തി ശ്രീധരൻ നാടാരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മരത്തിൽനിന്നു വീണ് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ കാലിൽ ചവിട്ടി പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്. പിന്നീട് വീട്ടുവളപ്പിൽ കെട്ടിയിരുന്ന പശുവിനെ മിനിമോൾ അഴിച്ചുകൊണ്ടുപോയി.തലയ്ക്കു പരിക്കേറ്റ ശ്രീധരനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നൽകി.

പൊട്ടലേറ്റ തലയിൽ എട്ട് തുന്നലിട്ടതായി ബന്ധുക്കൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. വിഴിഞ്ഞം എസ്.എച്ച്‌.ഒ. പ്രജീഷ് ശശി, എസ്.ഐ. ജി.വിനോദ്, എ.എസ്.ഐ. ചന്ദ്രലേഖ, വനിതാ പോലീസുകാരി ഗീതു എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Advertisement