സ്വപ്നയെ അറസ്റ്റ് ചെയ്യാൻ നീക്കം, തിരുവനന്തപുരത്ത് ചർച്ചകൾ സജീവം

Advertisement

തിരുവനന്തപുരം∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുകേസിലെ പുതിയ നീക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി അനിൽ കാന്തും എഡിജിപി വിജയ് സാഖറെയുമായി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ചർച്ച. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ ഉൾപ്പെടെ ചർച്ച ചെയ്തെന്നാണ് വിവരം.

സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ ഗൂഢാലോചനയുടെ ഭാഗമാണോയെന്നതടക്കം ചർച്ച ചെയ്തു. ഗൂഢാലോചന നടത്തിയാണ് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കുമെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുൻനിർത്തി കേസെടുക്കുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യവും ചർച്ചയായി. അതിനിടെ മുൻമന്ത്രി കെ.ടി.ജലീൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സംസ്ഥാന മുഖ്യമന്ത്രിയെയും തന്നെയും അപകീർത്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾക്കെതിരെയാണ് പൊലീസിനു പരാതി നൽകിയതെന്നു കെ.ടി. ജലീൽ പറഞ്ഞു. സർക്കാരിന്റെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണു നടക്കുന്നത്. മുമ്പ് നടത്തിയ പ്രസ്താവനകൾ തന്നെ വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണ് സ്വപ്‌ന ചെയ്തിരിക്കുന്നത്. മൂന്ന് കേന്ദ്ര ഏജൻസികൾ മുമ്പ് അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇനി ഏതു കേന്ദ്ര ഏജൻസി അന്വേഷിച്ചാലും ഒരിഞ്ചു പോലും മുന്നോട്ടുപോകാനാവില്ല. കേന്ദ്ര സർക്കാരിനെതിരെ ലോകവ്യാപകമായി വൻപ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇത്തരത്തിലൊരു ആരോപണം ഉയർന്നിരിക്കുന്നതെന്നും ജലീൽ പറഞ്ഞു.

എല്ലാ ആഴ്ചയും മുഖ്യമന്ത്രി ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി ചർച്ച നടത്താറുണ്ട്. അത്തരത്തിലുള്ള സ്വാഭാവിക ചർച്ചയാണ് ഇതെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Advertisement