പിസി ജോർജിനുവേണ്ടി ഒഴുക്കിയ വിയർപ്പെല്ലാം വെറുതെയായെന്ന് ബിജെപി വിലയിരുത്തൽ

Advertisement

കൊച്ചി: പി.സി. ജോർജിനുവേണ്ടി ഒഴുക്കിയ വിയർപ്പെല്ലാം വെറുതെയായെന്നാണ് ബി.ജെ.പി. ക്യാമ്പിലെ വിലയിരുത്തൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ പാർട്ടി നേതൃത്വംമുഴുവൻ പി.സി. ജോർജിന്റെ പിന്നാലെയായിരുന്നു. ജോർജിനെ മുന്നിൽനിർത്തി സംസ്ഥാനസർക്കാരിനെതിരേ ആഞ്ഞടിക്കുകയും അതുവഴി ക്രൈസ്തവസഭാ വോട്ടുകൾ നേടുകയുമായിരുന്നു നേതാക്കളുടെ ലക്ഷ്യം. എന്നാൽ, ഉള്ള വോട്ടുകൂടി കളയാനേ അതു സഹായിച്ചുള്ളൂ എന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും മുതിർന്ന നേതാവ് കുമ്മനം രാജശേഖരനുമെല്ലാം പി.സി. ജോർജിനൊപ്പം രംഗത്തിറങ്ങി. ജോർജിനുവേണ്ടി വിയർത്തത് ബി.ജെ.പി.യാണെങ്കിലും കൂലികിട്ടിയത് യു.ഡി.എഫിനാണെന്ന തിരിച്ചറിവിലാണ് ഇപ്പോൾ നേതാക്കൾ.

ബി.ജെ.പി. പി.സി. ജോർജിനെ കൊണ്ടുവന്നത് ഒട്ടും ശരിയായില്ലെന്നാണ് സിറോമലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലേക്കാട് പ്രതികരിച്ചത്. ജനങ്ങൾക്ക് ബോധമുണ്ടെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവമതമേലധ്യക്ഷന്മാരെയെല്ലാം കാണാൻ സ്ഥാനാർഥിയും മുതിർന്ന നേതാക്കളുമെല്ലാം സമയം കണ്ടെത്തിയെങ്കിലും ക്രൈസ്തവമേഖലകളിലൊന്നും ബി.ജെ.പി.ക്ക് വോട്ടുവർധന ഉണ്ടായില്ല. നിലവിലുള്ള 15,000 വോട്ടിനുപിന്നാലെ 5000 ന്യൂനപക്ഷവോട്ടുകൂടി ചേർത്തുകൊണ്ട് 20,000-ത്തിന്റെ കണക്കുമായിരിക്കുകയായിരുന്നു നേതാക്കൾ.

നേതാക്കൾ ഗ്രൂപ്പ് ഭേദമില്ലാതെ ഒന്നിച്ചുനിന്നാണ് ജോർജിനെ രംഗത്തിറക്കിയത്. എല്ലാവരും ഇറങ്ങിയിട്ടും കെട്ടിവെച്ച കാശുകിട്ടിയില്ലെന്നതാണ് നേതൃത്വത്തിന്റെ ഉള്ളുലയ്ക്കുന്നത്.

Advertisement