നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വിദഗ്ദ്ധര്‍

കൊച്ചി: നടിയെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നി്ട്ടില്ലെന്ന് വിദഗ്ദ്ധര്‍. അതേസമയം മെമ്മറി കാര്‍ഡില്‍ നിന്ന് ഇത് മറ്റ് ഉപകരണങ്ങളിലേക്ക് പകര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഫോറന്‍സിക് വിദഗ്ദ്ധന്‍ എസ് പി സുനില്‍ പറഞ്ഞു.

എങ്കിലും ഈ മെമ്മറി കാര്‍ഡില്‍ നിന്ന് ഇത് പകര്‍ത്തിയിട്ടുണ്ട് എന്നതിന് യാതൊരു തെളിവും ലഭ്യമായിട്ടില്ല. മറ്റൊരു ഉപകരണത്തിലേക്ക് ഒരു മെമ്മറി കാര്‍ഡ് ബന്ധിപ്പിക്കുമ്പോള്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. മെമ്മറി കാര്‍ഡ് ഇട്ട കമ്പ്യൂട്ടര്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്നും ഡോ. സുനില്‍ പറഞ്ഞു. ഇദ്ദേഹം മെയ് 29ന് മെമ്മറി കാര്‍ഡ് പരിശോധിക്കുകയും 31ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

കാര്‍ഡിലുള്ള എട്ട് ദൃശ്യങ്ങളില്‍ ഒന്നിലും മാറ്റം ഉണ്ടായിട്ടില്ല. സംഭവത്തിലെ പ്രത്യേക സാക്ഷിയായി ഉള്‍പ്പെടുത്തി പ്രത്യേക കോടതി ഇദ്ദേഹത്തെ എട്ട് ദിവസത്തോളം വിചാരണ ചെയ്തിരുന്നു. മെമ്മറി കാര്‍ഡില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വയ്ക്കുകയും ചെയ്തിരുന്നു.ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് ആരോപിച്ചും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേരള ഹൈക്കോടതി കത്ത് അയച്ചിരുന്നു.ഇതും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി.

മെമ്മറി കാര്‍ഡ് നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡിയില്‍ ആയിരുന്നു. പിന്നീട് എറണാകുളം ജില്ലാ കോടതിയുടെയും സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയില്‍ എത്തിയപ്പോഴാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം ഉണ്ടായതായി കണ്ടെത്തിയത്.

Advertisement