ദുരിതപ്പെയ്ത്ത്: ഏഴ് എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏഴ് ദേശിയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിന്യസിച്ചു.

. തൃശൂർ രണ്ട് സംഘങ്ങളേയും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ഓരോ സംഘങ്ങളേയുമാണ് വിന്യസിപ്പിക്കുക.

വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴ തുടരുകയാണ്. പ്രസ്തുത സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. സൗത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. കോട്ടയത്ത് പാലാ, പൂഞ്ഞാർ എന്നീ മേഖലകളിലും മഴ തോരാതെ പെയ്യുകയാണ്.

അഞ്ച് ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം.

മേയ് 20 വരെ കേരള തീരത്ത് 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതിനാൽ കേരള തീരത്തുനിന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മീൻപിടിക്കാൻ പോകരുത്.

മേയ് 21 വരെ കേരളതീരത്ത് കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് (മെയ് 18) രാത്രി 11.30 വരെ 3 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Advertisement