‘ഫൂലൻ ദേവിയെ ആണെങ്കിലും ഇങ്ങനെയാണോ ചോദ്യം ചെയ്യുക’: പൊലീസിന്റെ നാടകമാണോയെന്ന് ബൈജു കൊട്ടാരക്കര

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.

ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥയെ അപായപ്പെടുത്താൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. കേസിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാവ്യയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു.

എന്നാൽ കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് പൊലീസിന്റെ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര പറഞ്ഞു. റിപ്പോർട്ടർ ടി വി ചാനൽ ചർച്ചയിലാണ് ബൈജു കൊട്ടാരക്കര ഇക്കാര്യം വ്യക്തമാക്കിയത്. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക് ‘ ഈ ചോദ്യം ചെയ്യൽ പൊലീസിന്റെ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു,

കാരണം, ചർച്ചയിൽ പങ്കെടുത്ത അഭിഭാഷക പറഞ്ഞു, സ്ത്രീകൾക്ക് പ്രിവിലേജുണ്ട്, സെക്ഷൻ 160 പ്രകാരം വൈകുന്നേരം ആറ് മണി വരെ ചോദ്യം ചെയ്യാനാകൂ എന്ന്. ഫൂലൻ ദേവിയാണെങ്കിലും പൊലീസ് ഇങ്ങനെയാണോ ചോദ്യം ചെയ്യുന്നത്. ഫൂലൻ ദേവി ഒരു കൊള്ളക്കാരിയാണ്. അവർ ഒരു കുറ്റം ചെയ്തു, അവരെയും പൊലീസ് ഇങ്ങനെയാണോ ചോദ്യം ചെയ്യുന്നതെന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു.

ഇതൊക്കെ കാണുമ്പോഴാണ് മനുഷ്യൻ സത്യത്തിൽ പ്രതികരിച്ച്‌ പോകുന്നത്. ഈ കാവ്യാ മാധവനെയും അമ്മയുമൊക്കെ ചോദ്യം ചെയ്യണം എന്ന് വന്നപ്പോഴാണ് എ ഡി ജി പി ശ്രീജിത്തിനെ പോലും ഇവിടെ നിന്ന് മാറ്റിയത്. ഇതൊക്കെ ജനം കണ്ടുകൊണ്ടിരിക്കുകയാണ്. എ ഡി ജി പി ശ്രീജിത്ത് കാവ്യാ മാധവനെ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്ത് ചോദ്യം ചെയ്യണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥനാണ്.

ആ പറഞ്ഞതിന്റെ ഉദ്ദേശ്യം എന്താണ്. ഏതാണ്ട് 24 ഓളം ഓഡിയോ ക്ലിപ്പുകൾ ഇവർക്ക് ക്ലാരിഫൈ ചെയ്യേണ്ടതുണ്ട്. അതായത് ബാലചന്ദ്രകുമാർ കൊടുത്ത ഓഡിയോ ക്ലിപ്പുകൾ, ദിലീപിന്റെ ഫോണിൽ നിന്നും കിട്ടിയ ഓഡിയോ ക്ലിപ്പുകൾ, മഞ്ജു വാര്യരുടെ ചില മൊഴികൾ, ഇതെല്ലാം സ്‌ക്രീനിൽ ഇട്ട് കാണിച്ചുകൊടുക്കണം, ഇതെല്ലാം കേൾപ്പിക്കണം. ഇതിനുള്ള എല്ലാ സൗകര്യവും പത്മസരോവരത്തിലുണ്ടോ എന്ന് ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

ഇനി പൊലീസിന്റെ ഹെഡ്ക്വാർട്ടേഴ്‌സ് മുഴുവൻ പത്മസരോവരത്തിലേക്ക് മാറ്റിയോ എന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. ഇങ്ങനെ ഒരു കേസിൽ സ്വകാര്യ സ്ഥലത്ത് പോയി ചോദ്യം ചെയ്യുന്നത് ശരിയാണോ, പൊലീസാ സാക്ഷിയായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ടാണല്ലോ ഇങ്ങനെയായത്. ഇനി ചോദ്യം ചെയ്യൽ കഴിയുമ്പോൾ കാവ്യ മാധവൻ കേസിൽ പ്രതിയായാലോ.

30ാം തീയതിക്ക് മുമ്പ് ഒരു പാതിവെന്ത റിപ്പോർട്ട് കൊടുക്കണം, അതിനുള്ള ശ്രമമാണ് ഇപ്പോൾ ഉന്നതരിൽ നിന്നും വരുന്നത്. താഴെ നിന്നല്ല, ബൈജു പൗലോസോ, മോഹനചന്ദ്രൻ സാറോ ഒന്നും ചെയ്യുമെന്ന ഞാൻ പറയുന്നത്. ഹൈക്കോടതി ഇപ്പോൾ ചോദിക്കുന്നു. ആരാണ് കേസ് അന്വേഷണം നടത്തുന്നത്. ഇതിന് ഡി ജി പിക്ക് മറുപടിയില്ലായിരുന്നു.

കേസിൽ എങ്ങനെയെങ്കിലും ചോദ്യം ചെയ്‌തെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണോ എന്നും 100 ശതമാനം സംശയിക്കുന്നു. അന്വേഷണ സംഘത്തെ ഒരിക്കലും കുറ്റം പറഞ്ഞതല്ല, ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വളരെ വ്യക്തമായി ഈ കേസ് അന്വേഷിക്കുന്നുണ്ട്. ആ അന്വേഷണത്തിന് ഒരു കുഴപ്പവുമില്ല.

പക്ഷേ, അവർ മേലുദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ അനുസരിക്കണം, ഇല്ലെങ്കിൽ തലയിൽ തൊപ്പി പോകും, ഇല്ലെങ്കിൽ സ്ഥലം മാറ്റമാണ്. ഇത് ഏതെങ്കിലുമൊക്കെ നടന്നിരിക്കും. അതുകൊണ്ട് അവർ മേലുദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ ചെയ്യുന്നു. ഇപ്പോൾ പുതുതായി വന്ന എഡി ജി പി രണ്ട് മാസം കൂടിയേ ഉള്ളൂ എന്നാണ് പറയുന്നത്.

രണ്ട് മാസം കൊണ്ട് പെൻഷനാകുന്ന ഉദ്യോഗസ്ഥനെ ഈ സ്ഥാനത്ത് കൊണ്ടിരുത്തിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകുമോ. ഈ കേസ് അട്ടിമറിക്കപ്പെടുമെന്ന് സംശയിക്കപ്പെടും. അല്ലെങ്കിലും ഇങ്ങനെയുള്ള ആളുകളെ അവരോധിക്കില്ല- ബൈജു കൊട്ടാരക്കര പറയുന്നു.

Advertisement