പാലക്കാട് : സൈലന്റ്വാലി വനത്തില്‍ കാണാതായ വാച്ചര്‍ രാജനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല.
സൈരന്ധ്രിയില്‍ ക്യാംപിന് സമീപത്ത് ഇയാളുടെ തോര്‍ത്ത് ചെരുപ്പ് ടോര്‍ച്ച് എന്നിവ ലഭിച്ചിരുന്നു. അതിനടുത്ത് പുല്ലില്‍ വലിച്ചിഴച്ച അടയാളം കണ്ടു, എന്നാല്‍ ഹിംസ്രമൃഗങ്ങള്‍ ആക്രമിച്ച തരത്തില്‍ ചോരത്തുള്ളികളോ ഒന്നും കണ്ടിട്ടില്ല.
വയനാട്ടില്‍ നിന്നുള്ള ട്രക്കിങ്ങ് സംഘവും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.വനം വകുപ്പും പൊലീസും ആദിവാസി വാച്ചര്‍മാരും സംയുക്തമായി മൂന്നാം ദിവസം നടത്തിയ തിരച്ചിലിലും വാച്ചര്‍ രാജനെ കണ്ടെത്തായില്ല. മൂന്നാം ദിവസം തിരച്ചിലിനായി 39 ആദിവാസി വാച്ചര്‍മാരുമുണ്ടായിരുന്നു. അവര്‍ 12 മണിക്കൂര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 52 പേരടങ്ങുന്ന സംഘം സൈരന്ധ്രി വനത്തില്‍ ഒരു കിലോമീറ്ററോളം ചെങ്കുത്തായ പാറയിടുക്കുകളില്‍ വരെ രാജനായി തിരച്ചില്‍ നടത്തി. മൃഗങ്ങള്‍ താമസിക്കാന്‍ സാധ്യതയുള്ള ഗുഹകളും പരിശോധിച്ചു.
കടുവയുള്ള സ്ഥലമാണെങ്കിലും കടുവ മനുഷ്യനെ ആക്രമിച്ച ഒരു സംഭവവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2013ല്ഒരു ആനയെ കടുവ കൊന്നുഭക്ഷിച്ച അപൂര്‍വ സംഭവം ഉണ്ടായിട്ടുണ്ട്.
അഗളി പൊലീസ് ബുധനാഴ്ച തന്നെ മാന്‍ മിസിങ്ങിന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയായതിനാല്‍ അത് കേന്ദ്രീകരിച്ചാണ് വനം വകുപ്പ് തിരച്ചില്‍ നടത്തുന്നത്. കടുവയടക്കം വന്യമൃഗങ്ങള്‍ ഉള്ള സ്ഥലമാണെങ്കിലും ചോരത്തുള്ളികളോ മറ്റുള്ള അടയാളങ്ങളോ അവശേഷിപ്പിക്കാത്തതാണ് വാച്ചറിന്റെ തിരോധനത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. വയനാട്ടില്‍ നിന്ന് എത്തിയ ട്രാക്കിങ്ങ് വിദഗ്ധരും തിരച്ചിലിന് നിറങ്ങിയിട്ടുണ്ട്. സൈരന്ധ്രി ക്യാമ്ബ് ഷെഡിന് സമീപത്ത് നിന്നും മൂന്നാം തിയതിയാണ് രാജനെ കാണാതായത്.