മലപ്പുറം. പാണ്ടിക്കാട്ട് ഭാര്യയെയും മക്കളെയും ഓട്ടോയിലിട്ട് തീവച്ച് ഭർത്താവ് കിണറ്റിൽ ചാടിയ സംഭവത്തിൽ കൊലപാതകം ആസുത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് സൂചന. മരിച്ച മുഹമ്മദ് പോക്സോ കേസിലെ പ്രതിയാണ്. തന്റെ ആദ്യ ഭാര്യയായ ജാസ്മിനേയും മക്കളേയും കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാവണം ഇയാൾ കൊണ്ടിപറമ്പിൽ എത്തിയത് എന്നതാണ് പൊലീസ് നിഗമനം.
മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ അരുംകൊലക്ക് ശേഷം കിണറ്റില്‍ ചാടിയ മുഹമ്മദ് കൃത്യമായ ഒരു പദ്ധതിയുമായാണ് കൊണ്ടിപറമ്പിൽ എത്തിയത്. ഒരു മാസത്തോളമായി അകന്നു കഴിയുന്ന ഭാര്യയായ ജാസ്മിനേയും, മൂന്നു മക്കളേയും തിരിച്ചു കാസർഗോഡ് കൊണ്ടുപോകണം. ഇവരെ ഭീഷണിപ്പെടുത്തി കൊണ്ടുപോവാനായിരുന്നു വാഹനത്തിൽ കരിമരുന്നും, പെട്രോളും ഒളിപ്പിച്ചുവെച്ചത്. ഭാര്യയുമായുള്ള സംസാരം വാക്കുതർക്കത്തിലെത്തിയതോടെ ഇയാൾ വാഹനത്തിലുണ്ടായിരുന്ന പെട്രോൾ എടുത്ത് ഇവരുടെ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

ഭാര്യയ്ക്കും, രണ്ടും കുട്ടികൾക്കും പൊള്ളലേറ്റതോടെ ഇയാൾ സ്വയം രക്ഷപ്പെടാനായി പുറത്ത് ഇറങ്ങി. എന്നാൽ പെട്രോള്‍ ഒഴിക്കുന്നത് ചെറുത്ത് തട്ടിയപ്പോഴാകാം മുഹമ്മദിന്റെ ദേഹത്തും പെട്രോള്‍ വീണിരുന്നു അതോടെ ഇയാളുടെ വസ്ത്രത്തിലും തീപടര്‍ന്നു. ആത്മഹത്യചെയ്യണമെന്ന ഉദ്ദേശ്യം ഇയാള്‍ക്കുണ്ടായിരുന്നില്ലെന്നാണ് സൂചന.ഒരു മിച്ചു മരിക്കാനാണെങ്കില്‍ അയാള്‍ വാഹനത്തില്‍ നിന്നും ഇറങ്ങുമായിരുന്നില്ല.
സ്വന്തം ശരീരത്ത് തീപടര്‍ന്നതിനെ തുടർന്ന് തീ അണക്കാനായി ഇയാൾ തൊട്ടടുത്ത കിണറിലേയ്ക്ക് ചാടുകയായിരുന്നു. എന്നാൽ കിണറിന് മുകളിലുണ്ടായിരുന്ന കയർ ഇയാളുടെ കഴുത്തിൽ മുറുകിയാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പൊലീസ് നിഗമനം. ഭാര്യയേയും, മക്കളേയും കൊലപ്പെടുത്തിയ ശേഷം കടന്നു കളയാനായിരുന്നു മുഹമ്മദിന്റെ പദ്ധതി. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയായ ഇയാൾ മത്സ്യവിൽപ്പനയുമായി കഴിഞ്ഞ പതിനഞ്ചു വർഷമായി കാസർഗോഡാണ് താമസം.
കൊല്ലപ്പെട്ട ജാസ്മിൻ ഇയാളുടെ ആദ്യ ഭാര്യയാണ്. ഇവരെ കൂടാതെ മറ്റൊരു ഭാര്യയും, മൂന്ന് മക്കളും മുഹമ്മദിനുണ്ട്. ജാസ്മിനുമായുള്ള കുടുംബവഴക്കിന് പ്രധാനകാരണം രണ്ടാം വിവാഹം ആയിരിക്കാം എന്നതാണ് പൊലീസ് നിഗമനം. കൂടാതെ ഇയാൾക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട പതിനൊന്ന് വയസുള്ള മകളുടേയും ഭാര്യയുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ കണ്ടിപറമ്പിലെ വീട്ടിലെത്തിക്കും. മുഹമ്മദിന്റെ മൃതദ്ദേഹം മാമ്പുഴയിലുമെത്തിക്കും. അപകടത്തിൽ നിന്നും രക്ഷപ്പെട്ട അഞ്ചു വയസുള്ള മകൾ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.