മൂന്ന് ലക്ഷം അമ്മമാർക്ക് ‘ലിറ്റിൽ കൈറ്റ്‌സ്’ വഴി സൈബർ സുരക്ഷാ പരിശീലനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി അമ്മമാർക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് ഏഴിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകൾ വഴിയാണ് മൂന്ന് ലക്ഷം രക്ഷിതാക്കൾക്കു പരിശീലിനം നൽകുന്നത്. ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് അവസരം. മുപ്പതുപേർ വീതമുള്ള ബാച്ചുകളിലായി 20 വരെ പരിശീലനം നൽകും.
അരമണിക്കൂർ ദൈർഘ്യമുള്ള അഞ്ചു സെഷനുകൾ ഉൾപ്പെടെ മൂന്നു മണിക്കൂറാണ് പരിശീലനം. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷൻ. മൊബൈൽ ഫോണിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനിൽ ‘രക്ഷിതാവും കുട്ടിയും മൊബൈൽ ഫോൺ ഉപയോഗവും’ എന്ന ഭാഗവും ചർച്ച ചെയ്യും. വ്യാജവാർത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാർത്തകളെ തടയാൻകൂടി സഹായിക്കുന്ന ‘വാർത്തകളുടെ കാണാലോകം’ (ഫേക്ക് ന്യൂസ് തിരിച്ചറിയൽ, ഫാക്‌ട് ചെക്കിംഗ്.) ആണ് മൂന്നാം സെഷൻ. ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്ന നാലാം സെഷനിൽ സൈബർ ആക്രമണങ്ങളും ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്യും. ഇന്റർനെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെ ക്ലാസുകൾ അവസാനിക്കും.
പരിശീലനത്തിന് ഓരോ സ്‌കൂളിലേയും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റർമാരായ അധ്യാപകരും നേതൃത്വം നൽകും. പരിശീലന പരിപാടിക്കായി 4000 അധ്യാപകരും 8000 കുട്ടികളും ഉൾപ്പെടുന്ന പന്ത്രണ്ടായിരത്തിലധികം പരിശീലകർക്കുള്ള പരിശീലനം പൂർത്തിയായതായി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. പരിശീലനം ലഭിക്കുന്നതിന് അതത് ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടണം. ഓൺലൈൻ സംവിധാനങ്ങൾ എല്ലാ മേഖലയിലും വ്യാപിക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്കും കുട്ടികൾക്കുമൊപ്പം രക്ഷിതാക്കൾക്കും സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷിത ഉപയോഗത്തെക്കുറിച്ചും ബോധവൽക്കരണം നടത്താനാണ് പരിശീലനം.

Advertisement