തൃശൂർ പൂരത്തിന് നാളെ കൊടിയേറും

തൃശൂർ: കാത്തിരിപ്പിനൊടുവിൽ തൃശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ആണ് കൊടിയേറ്റം.

മെയ് 10നാണ് കാണികൾ ഏറെ കാത്തിരുന്ന തൃശൂർ പൂരം.

ആദ്യം പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ ഒൻപതിനും 10.30ക്കും ഇടയിലാണ് കൊടിയേറ്റം. പാണികൊട്ടോടെ പാരമ്പര്യ അവകാശികൾ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും.പൂജിച്ച കൊടിക്കൂറ ദേശക്കാർ കൊടിമരത്തിലുയർത്തും. പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടിൽ സിംഹമുദ്രയുള്ള കൊടിക്കൂറ ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും നാട്ടും.

10.30നും 10.55നും ഇടയിലാണ് തിരുവമ്പാടിയിൽ കൊടിയേറ്റ് നടക്കുക. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തിയ ശേഷം ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൊടിയുയർത്തും. തിരുവമ്പാടി വിഭാഗം നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും കൊടിയുയർത്തും. പൂരത്തിൽ പങ്കെടുക്കുന്ന എട്ട് ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം പൂരം കൊടിയേറും. എട്ടിനാണ് സാംപിൾ വെടിക്കെട്ട്. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് ഒൻപതിന് നടക്കും.

തൃശൂർ പൂരം മെയ് 10 നാണ്. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ പൂരപ്പിറ്റേന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ അടുത്ത പൂര നാളിന്റെ പ്രഖ്യാപനമുണ്ടാകും.

Advertisement