‘പുസ്തകത്തിന്റെ കടലാസ് കീറി’; 4 വയസുകാരിയെ അങ്കണവാടി ജീവനക്കാരി മർദിച്ചതായി പരാതി, കേസെടുത്തു

കൊല്ലം: നാലുവയസുകാരിയെ മർദിച്ചെന്ന പരാതിയിൽ അങ്കണവാടി ജീവനക്കാരിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊല്ലം ചിതറയിലാണ് കേസിനാസ്പദമായ സംഭവം.
ചിതറ കൊത്തല അങ്കണവാടിയിലെ ജീവനക്കാരി സുജാതക്കെതിരെയാണ് പരാതി നൽകിയത്. ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസിൽ ശരണ്യ- ഉദയകുമാർ ദമ്പതികളുടെ മകൾ ഉദിർഷ്ണക്കാണ് മർദനമേറ്റത്.

അങ്കണവാടിയിലെ പുസ്തകത്തിന്റെ കടലാസ് കീറിയതിനാണ് കുട്ടിയെ ജീവനക്കാരി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയുടെ കാലിൽ നീരുവച്ചത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടതോടെ വിവരം തിരക്കിയപ്പോഴാണ് ആനയുടെയും കുതിരയുടെയും ചിത്രമുള്ള പുസ്തകത്തിലെ കടലാസ് കീറിയതിന് സുജാത മർദിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കടക്കൽ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കാലിൽ അടിയേറ്റതിനെ തുടർന്ന് നീരു വന്നതായി കണ്ടെത്തി. ഇതോടെ ചിതറ പൊലീസിൽ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം സുജാതയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

Advertisement