സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് പെട്രോളൊഴിച്ച്‌ യുവാക്കളുടെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പെട്രോളൊഴിച്ച്‌ യുവാക്കളുടെ ആത്മഹത്യാശ്രമം.

മൂന്ന് സുൽത്താൻ ബത്തേരി സ്വദേശികളാണ് ദേഹത്ത് പെട്രോൾ ഒഴിച്ച്‌ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ റോഡിൽ വാഹന തിരക്കുള്ള സമയത്തായിരുന്നു സംഭവം. വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് യുവാക്കൾ ആത്മഹത്യാഭീഷണി മുഴക്കിയത്. സുൽത്താൻ ബത്തേരി സ്വദേശി സലിം അടക്കം മൂന്ന് പേരാണ് ദേഹത്ത് പെട്രോൾ ഒഴിച്ച്‌ ആത്മഹത്യാഭീഷണി ഉയർത്തിയത്.

ഇന്ന് സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച്‌ പ്രതിഷേധങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് കുറവായിരുന്നു. അപ്രതീക്ഷിതമായി യുവാക്കൾ റോഡിന്റെ നടുവിൽ എത്തി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.

ദേഹത്ത് പെട്രോൾ ഒഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കിയ യുവാക്കളെ പൊലീസെത്തി അനുനയിപ്പിച്ച്‌ പിന്തിരിപ്പിക്കുകയായിരുന്നു. അതിനിടെ തീകൊളുത്തും മുൻപ് വെള്ളമൊഴിച്ച്‌ പൊലീസ് അത്യാഹിതം ഒഴിവാക്കി.തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ കന്റോൺമെന്റ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്.

സുൽത്താൻ ബത്തേരിയിൽ ഇവർ നടത്തിയ ബിസിനസുമായി ബന്ധപ്പെട്ടാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇവരുമായി വേർപിരിഞ്ഞ പങ്കാളി വധഭീഷണി മുഴക്കുന്നു എന്നതാണ് ഇവരുടെ പരാതി. ഇതിന്റെ തെളിവുകൾ അടക്കം പൊലീസിൽ പരാതി നൽകിയിട്ടും പ്രാദേശിക പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഇവർ ആരോപിക്കുന്നു. തുടർന്ന് പ്രതിഷേധത്തിനായി യുവാക്കൾ ഭരണസിരാകേന്ദ്രം തെരഞ്ഞെടുക്കുകയായിരുന്നു.

Advertisement