കെ റെയിലിൻറെ സിൽവർ ലൈൻ സംവാദം: പ്രൊഫ. ആർവിജി മേനോൻ അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം അവതരിപ്പിച്ചു

Advertisement

തിരുവനന്തപുരം: പ്രൊഫ. ആർവിജി മേനോൻ കെ റെയിലിൻറെ സിൽവർ ലൈൻ സംവാദത്തിൽ അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം അവതരിപ്പിച്ചു.

അതേസമയം, മറ്റ് പാനലിസ്റ്റുകൾ സിൽവർ ലൈൻ കേരളത്തിൻറെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്ന് വാദിച്ചു. സംവാദം നടന്നത് രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ രണ്ട് മണിക്കൂറാണ്.

കാണികളിൽ ഒരാളുടെ ചോദ്യം കെഎസ്‌ആർടിസിയെ ആദ്യം നന്നാക്കേണ്ടേ എന്നായിരുന്നു. കെ റയിൽ എംഡി മറുപടി പറയണം എന്നായിരുന്നു ആവശ്യം പക്ഷെ ഇതിന് ആരും മറുപടി നൽകിയില്ല ചർച്ച തുടരുകയും ചെയ്തു. ആർ വി ജി മേനോൻ ജപ്പാൻ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതിൽ വിമർശനവുമായി രംഗത്തെത്തി. ഇത്തരം സാങ്കേതിക വിദ്യകൾ ഇന്ത്യൻ വിദഗ്ധർക്ക് വികസിപ്പിക്കാം. കൂടുതൽ തൊഴിൽ അവസരം ഇത് സൃഷ്ടിക്കുമെന്നും ആർവിജി മേനോൻ പറഞ്ഞു.

ആർവിജി മേനോൻ മാത്രമാണ് എതിർക്കുന്നവരിൽ അവശേഷിച്ചത്. ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിന്മാറുകയും ചെയ്തതോടെയാണ് പാനലിൽ ഒരാൾ മാത്രമായത്. മുൻ റെയിൽവെ ബോർഡ് എഞ്ചിനീയർ സുബോധ് ജെയിൻ, കുഞ്ചറിയ പി ഐസക്, രഘുചന്ദ്രൻ നായർ എന്നിവരാണ് അനുകൂലിക്കുന്ന പാനലിൽ ഉണ്ടായിരുന്നത്. അതേസമയം, മെയ് നാലിന് തിരുവനന്തപുരത്ത് കെ റെയിൽ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി ബദൽ സംവാദം സംഘടിപ്പിക്കുന്നുണ്ട്.

Advertisement