കേരളത്തിലെ ദേശീയപാതാ വികസനം 2025-ൽ പൂ‍ർത്തിയാകുമെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ്

കണ്ണൂ‍ർ: കേരളത്തിലെ ദേശീയ പാത വികസനം 2025 ഓടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു.

എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ദേശീയപാതയുടെ നി‍ർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും നി‍ർമ്മാണ പുരോഗതിയിൽ തൃപ്തി ഉണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

ദേശീയപാത 66 ആറുവരിയാക്കി നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസന പദ്ധതികൾ മുന്നോട്ട് നീങ്ങുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി റോഡ് വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിവിലയുടെ 25 ശതമാനം ചിലവ് കേരളത്തിൽ സംസ്ഥാന‍ സ‍ർക്കാർ നേരിട്ടു വഹിക്കുകയാണ്. ഭൂമിവിട്ടുനൽകുന്നവ‍ർക്കായി 5311 കോടി രൂപയാണ് സംസ്ഥാനം ചിലവാക്കിയത്.

സ്ഥലമേറ്റെടുക്കാനുള്ള ബാക്കി ചെലവും റോഡ് നിർമ്മാണവും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിർവഹിക്കും. കേരളത്തിൽ സ്ഥലമേറ്റെടുപ്പ് കാരണം ദേശീയപാതാ വികസനം അസാധ്യമാണെന്ന നിലയിലേക്ക് ദേശീയപാതാ അതോറിറ്റി ഒരു ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു നടത്തിയ ചർച്ചകൾക്കൊടുവിൽ പുതിയ പദ്ധതി രൂപീകരിക്കുകയും 90 ശതമാനം സ്ഥലവും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Advertisement