കേരളാ ബാങ്കിലെ ആയിരത്തിലധികം ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തു: മന്ത്രി വി എൻ വാസവൻ

കൊച്ചി: കേരള ബാങ്കിൽ വരാൻ പോകുന്ന ഒഴിവുകൾ അടക്കം മുന്നിൽ കണ്ട് ആയിരത്തിലധികം തസ്തികകളിലേയ്ക്ക് നിയമനം നടത്താൻ വേണ്ട് നടപടികൾ സ്വീകരിക്കാൻ പിഎസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ.

സഹകരണ എക്‌സ്‌പോ 2022ന്റെ എറണാകുളം മറൈൻഡ്രൈവിലെ വേദിയിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. പ്രമോഷൻ നടപടികൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം വരാൻ സാധ്യതയുള്ള ഒഴിവുകൾ കൂടി കണക്കാക്കിയാണ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തത്.

ഇപ്പോൾ പിഎസ് സി ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലാ ബാങ്ക് ഉടൻ കേരളാ ബാങ്കിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.റിസർവ്വ് ബാങ്കിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികൾ പൂർത്തിയാകുമെന്നും മന്ത്രി വിശദീകരിച്ചു.മന്ത്രി കൂട്ടിച്ചേർത്തു.കൊവിഡ് പ്രതിസന്ധി മറികടക്കുവാനും സഹകരണമേഖലയുടെ കരുത്ത് തെളിയിക്കുവാനും കേരളാ ബാങ്ക് ആരംഭിച്ച ‘ബി ദി നമ്പർ വൺ’ നിക്ഷേപ സമാഹരണ കാംപയിൻ വിജയകരമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മൂന്ന്മാസം നീണ്ടു നിന്ന കാംപയിൻ മാർച്ച്‌ 31 നാണ് അവസാനിച്ചത്. ഈ കാലയളവിൽ നിഷ്‌ക്രിയ ആസ്തിയിലുള്ള കുറവ്, ബിസിനസ് വളർച്ച, നിക്ഷേപത്തിലും വായ്പയിലുമുള്ള വർധനവ് തുടങ്ങി ബാങ്കിന്റെ വളർച്ചയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കേരള ബാങ്കിന് ഉന്നതിയിൽ എത്താൻ സാധിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ബാങ്കുകൾക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക പുരസ്‌കാരങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5631.58 കോടി രൂപയുടെ അധിക വളർച്ചയാണ് കേരള ബാങ്ക് കൈവരിച്ചത്.

നിക്ഷേപത്തിൽ മൂവായിരം കോടിയുടെയും വായ്പയിൽ 5422.34 കോടിയുടെയും വളർച്ച കേരള ബാങ്കിനുണ്ടായി. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കായി മാത്രമല്ല ലോകത്തിലെ തന്നെ ഒന്നാം നമ്പർ ബാങ്കാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് കേരള ബാങ്ക് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. എൻആർഐ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി വരുന്നുണ്ട്. പത്രസമ്മേളനത്തിൽ കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ഭരണാസമിതിയംഘം അഡ്വ. പുഷ്പദാസ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി എസ് രാജൻ, ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ എന്നിവരും പങ്കെടുത്തു.

Advertisement