എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ തുറന്ന് പ്രവർത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകൾ

കൊച്ചി: എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ തുറന്ന് പ്രവർത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകൾ അറിയിച്ചു.

തൊഴിലാളി സമരത്തിന്റെ പേരിൽ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിർബന്ധമായി അടപ്പിച്ചപ്പോൾ, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയൻസ് സൂപ്പർമാർക്കറ്റ് ശൃംഖലയും നിർബാധം തുറന്ന് പ്രവർത്തിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.

ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് സമരത്തിന്റെ ലക്ഷ്യമെന്ന് അവർ കുറ്റപ്പെടുത്തി. കേരളത്തിന്റെ വിപണി കുത്തക മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണിതെന്നും വ്യാപാരി സംഘടനാ നേതാക്കൾ പറഞ്ഞു.

ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തക മുതലാളിമാർക്ക് അടിയറവ് വയ്ക്കില്ലെന്നും നാളെ ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പിസി ജേക്കബ് അറിയിച്ചു.

കേരള മർച്ചന്റ് ചേംബർ ഓഫ് കോമേഴ്‌സ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷൻ, കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ്‌സ് അസ്സോസിയേഷൻ, ബേക്കേഴ്‌സ് അസ്സോസിയേഷൻ തുടങ്ങിയ സംഘടനകളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാടിനൊപ്പമാണ്.

Advertisement