പ്രശസ്ത നാടകകൃത്ത് മധു മാഷിന് വിട

Advertisement

ആലപ്പുഴ: പ്രശസ്ത നാടകകൃത്ത് കെ.കെ.മധുസൂദനൻ എന്ന മധു മാഷ് അന്തരിച്ചു. 73 വയസായിരുന്നു. അസുഖ ബാധയെ തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ് മധു മാഷ്. ഇന്ത്യ 1974, പടയണി, സ്പാർട്ടക്കസ്, കറുത്ത വാർത്ത, കലിഗുല, തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പ്രശസ്ത നാടകങ്ങൾ. സംഘഗാനം, ഷട്ടർ, ലീല തുടങ്ങി ഏതാനും സിനിമകളിലും അഭിനയിച്ചു. കോഴിക്കോട് അത്താണിക്കൽ സ്വദേശിയായ അദ്ദേഹം കോഴിക്കോട് ട്രെയിനിങ് കോളജിലെ അധ്യാപക പരിശീലനകാലത്ത് നക്‌സൽ പ്രസ്ഥാനവുമായി അടുത്തു.

വയനാട്ടിലെ കൈനാട്ടി എൽപി സ്‌കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം നക്‌സൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജയിലിലായി. രണ്ട് വർഷത്തോളം ജയിൽവാസം അനുഭവിച്ചു. കേസിൽ വിട്ടയച്ച ശേഷം ബേപ്പൂർ ഗവ എൽപി സ്‌കൂളിൽ അധ്യാപകനായി. കുറ്റിച്ചിറ ഗവ എൽപി, കെയിലാണ്ടി ഗവ മാപ്പിള സ്‌കൂൾ, കുറ്റിച്ചിറ ഗവ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 2004ൽ കുറ്റ്യാടിക്കടുത്ത് ചെറുകുന്ന് ഗവ യുപി സ്‌കൂൾ പ്രധാനാധ്യാപകനായാണ് അദ്ദേഹം വിരമിച്ചത്. ഉഷാറാണിയാണ് ഭാര്യ. വിധുരാജ്, അഭിനയ രാജ് എന്നിവർ മക്കളാണ്

Advertisement