തിരുവനന്തപുരം.രാജ്യസഭാ സീറ്റിനെച്ചൊല്ലിയുടെ തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിലെ കാലുതിരുമ്മികാര്യം നേടല്‍ സംവിധാനത്തെയും പാര്‍ലമെന്റെറി വ്യാമോഹത്തെപ്പറ്റിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി തുറന്നടിക്കുന്നു.ഫെയ്സ്ബുക്കിലാണ് റിലിലിന്റെ പ്രതികരണം
ഷോ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും നേതാക്കന്മാരെ ഡല്‍ഹിയില്‍ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാര്‍ട്ടി രക്ഷപ്പെടില്ലെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയ രാഷ്ട്രീയത്തില്‍നിന്ന് താഴെ മണ്ണിലിറങ്ങി അടി വാങ്ങുന്നവരോടൊപ്പം ചേര്‍ന്ന് അടിവാങ്ങി കുടിയൊഴിപ്പിക്കുന്നവരുടെയും ആട്ടിയോടിപ്പിക്കപ്പെടുന്നവരുടെയും കൂടെനില്ക്കുമ്ബോള് ജനം നമ്മോടൊപ്പമുണ്ടാകും. അവരെയൊന്നും രാജ്യസഭ പോയിട്ട് ഒരു പഞ്ചായത്തില്‍ പോലും പരിഗണിക്കില്ല. അത്തരക്കാരെ കാണാന്‍ ഒരു എ.ഐ.സി.സിയും ഉണ്ടാകില്ല. അതാണ് ഈ പ്രസ്ഥാനം ഈ നിലയില്‍ ഇപ്പോള്‍ എത്തിയത്-റിജില്‍ വിമര്‍ശിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ എന്റെ പേരും സജീവമായിരുന്നു. അവസാന നിമിഷം എന്നെ സ്നേഹിക്കുന്ന പല സുഹൃത്തുക്കളും എന്നോട് ഡല്‍ഹിയില്‍ പോകാന്‍ പറഞ്ഞിരുന്നു. അവസാന നിമിഷം എന്റെ ഒരു സഹപ്രവര്‍ത്തകനെ തോല്‍ക്കുന്ന സീറ്റില്‍ വെട്ടിയപ്പോള്‍ തന്നോട് ഡല്‍ഹിയില്‍ പോകുന്നുവെന്ന് പറഞ്ഞു. തന്നെയും ക്ഷണിച്ചെങ്കിലും പോയില്ല-അദ്ദേഹം വെളിപ്പെടുത്തി.
വളഞ്ഞ വഴിയില്‍ കാര്യം നേടിയവര്‍ അത് ജീവിതകാലം വരെ ഉറപ്പിക്കാന്‍ കാണിക്കുന്ന ആര്‍ത്തിയും പാര്‍ട്ടിക്ക് ക്ഷീണം സംഭവിക്കുമ്ബോള്‍ അക്കരപ്പച്ചതേടി പോകുന്ന സിന്ധ്യമാരുമൊക്കെയാണ് ഈ പാര്‍ട്ടിയുടെ ശാപം. പല സംസ്ഥാനത്തുനിന്നും ബി.ജെ.പിയിലേക്ക് പോയവരില്‍ കൂടുതലും അവിടങ്ങളില്‍ മുഖ്യമന്ത്രിമാരും കേന്ദ്രത്തില്‍ മന്ത്രിമാരുമായവരുടെ മക്കളാണ്. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്ബോള്‍ തന്നെ വലിയ സ്ഥാനങ്ങള്‍ കൊടുത്ത്
സ്വീകരിക്കും. അവരാണ് ഈ പാര്‍ട്ടിയെ ചതിച്ച് പോയവരില്‍ ഭൂരിഭാഗവും. ത്യാഗം സഹിച്ച് കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ ഇന്നും ഇവിടെത്തന്നെ നില്‍ക്കുന്നതുകൊണ്ടാണ് ഈ പാര്‍ട്ടി ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത്-റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സോഷ്യല്‍ മീഡിയ രാഷ്ട്രീയത്തില്‍നിന്ന് താഴെ മണ്ണിലിറങ്ങി അടി വാങ്ങുന്നവരോടൊപ്പം ചേര്‍ന്ന് അടിവാങ്ങി കുടിയൊഴിപ്പിക്കുന്നവരുടെ, ആട്ടിയോടിപ്പിക്കുന്നവരുടെ കൂടെനില്ക്കുമ്ബോള് ജനം നമ്മോടൊപ്പം ഉണ്ടാകും. അവരെയൊന്നും രാജ്യസഭ പോയിട്ട് ഒരു പഞ്ചായത്തില്‍ പോലും പരിഗണിക്കില്ല. അത്തരക്കാരെ കാണാന്‍ ഒരു എ.ഐ.സി.സിയും ഉണ്ടാകില്ല. അതാണ് ഈ പ്രസ്ഥാനം ഈ നിലയില്‍ ഇപ്പോള്‍ എത്തിയത്.
ഷോ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. നേതാക്കന്മാരെ ഡല്‍ഹിയില്‍ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാര്‍ട്ടി രക്ഷപ്പെടില്ല. അനര്‍ഹരെ പരിഗണിക്കുമ്ബോഴാണ് അര്‍ഹരും അങ്ങനെ പോകാന്‍ നിര്‍ബന്ധിതരാകുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ എന്റെ പേരും സജീവമായിരുന്നു. അവസാന നിമിഷം എന്നെ സ്നേഹിക്കുന്ന പല സുഹൃത്തുക്കളും എന്നോട് ഡല്‍ഹിയില്‍ പോകാന്‍ പറഞ്ഞിരുന്നു. അവസാന നിമിഷം എന്റെ ഒരു സഹപ്രവര്‍ത്തകനെ തോക്കുന്ന സീറ്റില്‍ വെട്ടിയപ്പോള്‍ എന്നോട് പറഞ്ഞു ഞാന്‍ പോകുന്നു ഡല്‍ഹിക്ക്, നിങ്ങള്‍ വരുന്നോ? ഞാന്‍ പറഞ്ഞു, ഇല്ല നിങ്ങള്‍ പോയിവാ… അതുകൊണ്ട് അദ്ദേഹത്തിന് സീറ്റ് കിട്ടി. അന്ന് ഞാന്‍ അവരോട് പറഞ്ഞത് എനിക്ക് അര്‍ഹതയുണ്ടെങ്കില്‍ ഇവിടെയുള്ള നേതൃത്വം എന്നെ പരിഗണിക്കും. ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ക്ക് എന്നെ കുറിച്ച് എന്ത് അറിയാനാണ്. അവരുടെ മാനദണ്ഡത്തിനനുസരിച്ച് അര്‍ഹതയില്ലാത്തതുകൊണ്ട് എന്നെ പരിഗണിച്ചില്ല. അതുകൊണ്ട് ഈ പാര്‍ട്ടിയെ തള്ളിപ്പറയാനോ, അക്കരപ്പച്ചതേടി കെ.പി അനില്‍കുമാറാകാനോ, പി.സ് പ്രശാന്ത് ആകാനോ ഞാന്‍ തയാറായില്ല. അവരൊക്കെ ഈ പ്രസ്ഥാനം കൊണ്ട് എല്ലാം നേടിയവരാണ്.
പഴയതിനെക്കാള്‍ ഊര്‍ജ്ജത്തോടെ ഈ പ്രസ്ഥാനത്തിനുവേണ്ടി തെരുവില്‍ കിടന്ന് പോരാടാന്‍ മുന്നില്‍ തന്നെയുണ്ട്. ആക്രമിക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ശത്രുക്കളുടെ മുന്നിലേക്ക് പോരാടാന്‍ മുന്നിലേക്ക് പോയത്. കൂടെയുള്ളവനെ ശത്രുക്കളുടെയോ പൊലീസിന്റെയോ മുന്നില്‍ തള്ളിവിട്ട് അവര്‍ക്ക് പരിക്കുപറ്റി ആശുപത്രിയില്‍ പോയി ഫോട്ടോ എടുത്തും അവര്‍ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പോയി വാദമുഖങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയം പഠിച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെ പോരാടും.
വളഞ്ഞ വഴിയില്‍ കാര്യം നേടിയവര്‍ അത് ജീവിതകാലം വരെ ഉറപ്പിക്കാന്‍ കാണിക്കുന്ന ആര്‍ത്തിയും പാര്‍ട്ടിക്ക് ക്ഷീണം സംഭവിക്കുമ്ബോള്‍ അക്കരപ്പച്ചതേടി പോകുന്ന സിന്ധ്യമാരൊക്കെയാണ് ഈ പാര്‍ട്ടിയുടെ ശാപം. പല സംസ്ഥാനത്തുനിന്നും BJPയിലേക്ക് പോയവരില്‍ കൂടുതലും ആ സംസ്ഥാനത്തുനിന്ന് മുഖ്യമന്ത്രിമാരും കേന്ദ്രത്തില്‍ മന്ത്രിമാരായവരുടെ മക്കളാണ്. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്ബോള്‍ തന്നെ വലിയ സ്ഥാനങ്ങള്‍ കൊടുത്ത് സ്വീകരിക്കും.
മണ്ണില്‍ പണിയെടുക്കുന്നവന്റെ നെഞ്ചത്ത് ചവിട്ടിയാണ് അവരെ ഉയര്‍ത്തിക്കൊണ്ടുവരിക. അവരാണ് ഈ പാര്‍ട്ടിയെ ചതിച്ച് പോയവരില്‍ ഭൂരിഭാഗവും. ത്യാഗം സഹിച്ച് കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ ഇന്നും ഇവിടെത്തന്നെ നില്‍ക്കുന്നതുകൊണ്ടാണ് ഈ പാര്‍ട്ടി ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത്. പാര്‍ട്ടി അധികാരത്തില്‍ വരുമ്ബോള്‍ മന്ത്രിമാരാകാന്‍ വലിയ സുപ്രിംകോടതി വക്കീലന്മാര്, ഉന്നതജോലിയില്‍നിന്ന് വിരമിച്ച ഒരു പടയുണ്ടാകും. അവര്‍ക്ക് ജോലി ചെയ്തതിന്റെ കോടികളുടെ ആസ്തി ഉണ്ടാകും. പത്തുപേരുടെ പിന്തുണയില്ലാത്തവരാണ് ഭൂരിഭാഗവും. പാര്‍ട്ടിയുടെ പ്രതിസന്ധിക്കാലത്ത് അവരെയൊന്നും എവിടെയും കാണുകയുമില്ല.
പ്രവര്‍ത്തനത്തിലും നിലപാട് എന്തെന്ന് കാണിക്കണം. അത്തരം നിലപാടെടുക്കുമ്ബോള്‍ ചിലപ്പോള്‍ പാര്‍ട്ടിയില്‍നിന്നുതന്നെ പുറത്താക്കപ്പെടാം. അപമാനിക്കപ്പെടാം, വ്യക്തിഹത്യയ്ക്ക് ഇരയാകേണ്ടി വരാം, അപമാനിക്കപ്പെടാം, ഒറ്റപ്പെടുത്താം. കൂടെയുള്ളവര്‍ തള്ളിപ്പറയാം, സൈബര്‍ ബുള്ളിയിങ്ങിനു വിധേയമാകേണ്ടി വരാം. പക്ഷേ, നിലപാടില്‍ ഉറച്ചുനിന്നാല്‍ എത്ര വര്‍ഷം കഴിഞ്ഞാലും പ്രസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ കഴിയില്ല. അനുഭവമാണ് സാക്ഷ്യം.
ലോക്സഭ വരുമ്ബോള്‍ അവിടെ, നിയമസഭ വരുമ്ബോള്‍ അവിടെ, രാജ്യസഭ വരുമ്ബോള്‍ അവിടെ. ഞാന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണം എന്ന ചിന്തയാണ് എന്നെ നയിക്കുന്നതെങ്കില്‍ ഞാനാണ് ഏറ്റവും വലിയ സ്വാര്‍ത്ഥനെന്നാണ് എന്റെ പക്ഷം.