ചങ്ങനാശ്ശേരി: മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെ തിരെയുളള നാട്ടുകാരുടെ
പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് കെ.റെയിൽ വിരുദ്ധ സമര സമതി,ബിജെപി ,യു ഡി എഫ് എന്നിവരാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചങ്ങനാശേരി മാടപ്പള്ളി ‘ മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് മുമ്പില്‍ സംഘര്‍ഷം ഉണ്ടായി. സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ സമരക്കാര്‍ ശ്രമിച്ചു. നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ രണ്ടുപേരെ വിട്ടുകിട്ടാത്തതാണ് സ്റ്റേഷന് മുമ്പിലെ പ്രതിഷേധത്തിന് കാരണമാകുന്നത്.
നേരത്തെ കെ റെയില്‍ കല്ലിടാനെത്തിയവരെ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. സ്ത്രീകളെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയതോടെ സമരക്കാര്‍ പോലീസിനെതിരെ തിരിയുകയായിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് മുന്നില്‍ സമരക്കാര്‍ പ്രതിഷേധിച്ചു.
4 സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചതിനാണ് അറസ്റ്റന്നാണ് പോലീസിന്റെ വിശദീകരണം. ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയിലായിരുന്നു കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കല്ലിടലിനെതിരെ ആത്മഹത്യാഭീഷണി മുഴക്കിയും മറ്റുമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിഷേധിച്ചത്. കല്ലിടല്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ച വനിതകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ രീതി സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. സ്ത്രീകളെ വലിച്ചിഴച്ചാണ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് മാറ്റിയത്. ഇത് കണ്ട് കുട്ടികള്‍ കരഞ്ഞതോടെ, നാട്ടുകാര്‍ പൊലീസിനെതിരെ തിരിഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. പൊലീസുമായി രൂക്ഷമായ വാക്കേറ്റമാണ്
നടന്നത്.
കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മനുഷ്യശൃംഖല തീര്‍ത്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമര്‍ക്കാര്‍ പറഞ്ഞു. മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. റോഡ് ഉപരോധിച്ചു. കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. അറസ്റ്റിനിടെ കേരള കോണ്‍ഗ്രസ് നേതാവ് വി ജെ ലാലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ജില്ലയില്‍ 16 പഞ്ചായത്തുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. അതേസമയം എറണാകുളം മാമലയിലും കെ റെയിലിനെതിരെ പ്രതിഷേധം ഉണ്ടായി. അതിരടയാള കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസഥരെ വീടുകളിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാര്‍ തടഞ്ഞു. പുരയിടങ്ങളിലാണ് ഇവിടെ കല്ലുകള്‍ സ്ഥാപിക്കേണ്ടത്. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി.