സഞ്ചാരികളെ വരവേൽക്കാൻ പടിഞ്ഞാറേകല്ലട, ശാസ്താംകോട്ട കായലിനെയും കല്ലടയാറിനെയും ഉൾപ്പെടുത്തി ഗ്രാമീണ ടൂറിസം‍

കൊല്ലം: സഞ്ചാരികളെ വരവേൽക്കാൻ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ശാസ്താംകോട്ട കായലിനെയും കല്ലടയാറിനെയും ഉൾപ്പെടുത്തി ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമാകും വിധമുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്.

എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച്‌ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി, ജൈവവൈവിധ്യ ബോർഡ്, കെഎസ്‌ഇബി, ഫിഷറീസ് വകുപ്പുകൾ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചുള്ള പദ്ധതിയുടെ ഭാഗമായി കായൽ ബണ്ട് റോഡ് 1.5 കിലോമീറ്റർ നീളത്തിലും, രണ്ട് മീറ്റർ വീതിയിലും ടൈലുകൾ പാകും. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചു. കായൽ ബണ്ടിലെ പാതയുടെ ഇരു വശങ്ങളിലും ഓരോ നൂറു മീറ്ററിലും ബെഞ്ചുകൾ സ്ഥാപിക്കും. ഇരു വശങ്ങളിലും കയർഭൂവസ്ത്രം ഉപയോഗിച്ച്‌ മണ്ണൊലിപ്പ് തടയും. ഇവിടെ കെഎസ്‌ഇബി യുടെ സൗരവൈദ്യുതി പാനലുകൾ സ്ഥാപിക്കുന്നത് വഴി വൈദ്യുതി ഉല്പാദനവും ലക്ഷ്യം വെയ്ക്കുന്നു. ചെറിയ മരങ്ങൾ നട്ട് മനോഹരമാക്കുന്നതോടെ കായലിന്റെ സൗന്ദര്യം ആസ്വദിച്ചു പ്രഭാത-സായാഹ്ന നടത്തത്തിനുള്ള സൗകര്യം ഒരുങ്ങും.

കായൽ ബണ്ടിലേക്കുള്ള കളീലീൽ മുക്ക് റോഡിന് മുഖ്യമന്ത്രിയുടെ വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കായൽ തീരത്തെ വയലുകൾക്ക് ഇടയിലൂടെയുള്ള മനോഹരയാത്ര സാധ്യമാക്കുന്ന ഐക്കരഴികത്തുമുക്ക് റോഡിന് ഫിഷറീസ് വകുപ്പിന്റെ 45 ലക്ഷം രൂപ ഫണ്ട് ലഭിച്ചു. ഇരു റോഡുകളുടെയും നിർമ്മാണം തുടങ്ങി കഴിഞ്ഞു.

ഡിടിപിസിയുമായി സഹകരിച്ച്‌ കടപുഴ കല്ലടയാറിന്റെ തീരത്തുള്ള വിനോദസഞ്ചാര പദ്ധതിയും ഇതിന്റെ ഭാഗമാകും. കഫറ്റേറിയ, നാടൻ ഭക്ഷണശാല, കുട്ടികളുടെ പാർക്ക്, കല്ലടയേയും മണ്ട്രോതുരുത്തിനെയും ബന്ധിപ്പിക്കുന്ന ബോട്ടുയാത്ര എന്നിവയാണ് ആകർഷണം. കല്ലട വലിയപള്ളി ഉൾപ്പെടെയുള്ള തീർഥാടനകേന്ദ്രങ്ങളും സന്ദർശിക്കാം.

തദ്ദേശീയർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

Advertisement