വൈദ്യുതി നിരക്ക് കൂടും; ഈ വർഷം 92 പൈസ വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വർഷത്തേക്ക് മാത്രമായി 92 പൈസ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശുപാർശ.

അന്തിമ താരിഫ് പെറ്റിഷൻ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു.

2022-23 സാമ്പത്തിക വർഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വർധിപ്പിക്കണമെന്നാണ് ആദ്യ ഘട്ടത്തിൽ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. മന്ത്രിതല ചർച്ചക്കും വിവിധ സംഘടനകളുമായി നടത്തിയ ചർച്ചക്കും ശേഷമാണ് ഇത് 92 പൈസയാക്കാൻ ബോർഡ് തീരുമാനിച്ചത്. 5 വർഷം കൊണ്ട് ഒന്നര രൂപ വരെ വർധിപ്പിക്കാനാണ് ശുപാർശ. താരിഫ് പെറ്റിഷനിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. പൊതു ജനങ്ങൾക്കിടയിൽ ചർച്ച ചെയ്ത് തീരുമാനിക്കുന്ന തുക ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.

ഇത് ആദ്യമായിട്ടാണ് ഒറ്റ സാമ്പത്തിക വർഷത്തിൽ തന്നെ ഇത്രയും വലിയ തുക വർധിപ്പിക്കണമെന്ന ആവശ്യം കെ.എസ്.ഇ.ബി. മുന്നോട്ടുവെക്കുന്നത്. ഇതു വഴി 2284 കോടി രൂപ അധികമായി കണ്ടെത്താനാണ് ലക്ഷ്യം. നിലവിലെ താരിഫ് പ്രകാരം ഗാർഹിക ആവശ്യത്തിനുള്ള നിരക്ക് 4.79 പൈസയാണ്. 92 പൈസ കൂടുമ്ബോൾ ഇത് 5.66 ആയി ഉയരും. അതായത് 18 ശതമാനത്തിൻറെ വർധന.

Advertisement