കൊല്ലം എഴുകോണിൽ ലോക്കോ പൈലറ്റ് കണ്ട ‘മൃതദേഹ’ത്തിനെതിരെ കേസ്

എഴുകോൺ: മദ്യപിച്ച് ട്രാക്കിൽ കിടന്ന് ട്രെയിൻ വൈകാൻ കാരണമായ യുവാവിനെതിരെ കേസെടുത്ത് റെയിൽവെ. കൊല്ലം എഴുകോണിലാണ് സംഭവം. എഴുകോൺ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ട്രാക്കിൽ മൃതദേഹം കിടക്കുന്നുവെന്ന ലോക്കോ പൈലറ്റിൻറെ അറിയിപ്പ് അനുസരിച്ച് കനത്ത മഴയിൽ ട്രാക്ക് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മദ്യപിച്ച ലക്കുകെട്ട യുവാവിനെ. റെയിൽവേ ട്രാക്കിന് അപ്പുറത്തുള്ള വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് യുവാവിന് ലഹരി പണി കൊടുത്തത്.

നടക്കാൻ പോലും സാധിക്കാത്ത രീതിയിൽ മദ്യപിച്ച യുവാവ് ട്രാക്കിൽ കിടന്നുപോവുകയായിരുന്നു. മദ്യ ലഹരിയിൽ കിടക്കുന്നത് ട്രാക്കിലാണെന്ന് പോലും എഴുകോൺ സ്വദേശിയായ അശോകന് സാധിച്ചിരുന്നില്ല. വീട്ടിലേക്ക് വാങ്ങിയ പാലും സോപ്പുമടക്കമുള്ള സാധനങ്ങൾ കയ്യിൽ നിന്ന് വീണ് പോയ നിലയിലായിരുന്നു ഇയാൾ ട്രാക്കിൽ കിടന്നത്. ഇതേസമയം ഈ പാതയിൽ കടന്നുപോയ പുനലൂർ നാഗർകോവിൽ എക്സ്പ്രസിൻറെ ലോക്കോ പൈലറ്റ് ട്രാക്കിലുള്ളത് മൃതദേഹമാണെന്നാണ് കരുതിയത്. ട്രാക്കിൽ മൃതദേഹമുണ്ടെന്ന വിവരം ലോക്കോ പൈലറ്റ് കൊട്ടാരക്കര സ്റ്റേഷനിലും അറിയിച്ചു.

റെയിൽവേയിൽ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുന്നത്. എന്നാൽ കനത്ത മഴ മൂലം ഏറെ ബുദ്ധിമുട്ടിയാണ് മൃതദേഹം കിടന്ന സ്ഥലം കണ്ടെത്താൻ സാധിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ട്രാക്ക് പരിശോധന പൂർത്തിയാകാത്തതിനാൽ ഇതേപാതയിൽ കൊല്ലത്തേക്ക് പോകാനുള്ള ട്രെയിൻ പിടിച്ചിടുകയും ചെയ്തിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാത്ത സ്ഥിതിയായിയെന്നാണ് പൊലീസിന്. ട്രാക്കിന് നടുക്ക് തല പോലും പൊങ്ങാതെ കിടന്നതിനാൽ തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ടത് മനസിലാവാതെ ഇരിക്കുന്ന യുവാവിനെയാണ് പൊലീസ് കണ്ടെത്തിയത്.

ഇയാളെ പൊലീസുകാർ വീട്ടിൽ എത്തിക്കുകയായിരുന്നു. കൂലിപ്പണിക്ക് പോയ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇട്ടിരുന്ന വസ്ത്രത്തിൽ ട്രെയിനിൽ നിന്നുള്ള ഗ്രീസ് അടക്കം പറ്റിയ നിലയിലായിരുന്നു ഇയാളുണ്ടായിരുന്നത്. ജീവൻ രക്ഷപ്പെട്ടെങ്കിലും മൃതേദഹം കണ്ടെത്താനായി ഇതേ പാതയിൽ കടന്നുപോകേണ്ട ട്രെയിൻ പിടിച്ചിടേണ്ടി വന്നത് മൂലം ഇയാൾക്കെതിരെ റെയിൽവേ പൊലീസ് കേസ് എടുത്തിരിക്കുകയാണ്.

Advertisement