അക്രമത്തെത്തുടര്‍ന്ന് പത്തുപേരുടെ കാവലില്‍ ആശുപത്രിയിലെത്തിച്ച പ്രതി വനിതാഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു

ആലുവ. അക്രമത്തെത്തുടര്‍ന്ന് പിടികൂടി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി വനിത ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. ആലുവ സ്വദേശി തൈക്കണ്ടത്തിൽ ഫൈസലാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. ആലുവയിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കട തല്ലി തകർത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം.

ഇന്നലെ വൈകിട്ടാണ് ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്തെ കായനാട്ട് റോബിൻ എന്നയാളുടെ കട കമ്പി വടിയും മണ്ണെണ്ണയുമായെത്തി യാതൊരു പ്രകോപനവുമില്ലാതെ ഫൈസൽ തല്ലി തകർത്തത്. പിന്നീട് കട ഉടമ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫൈസലിന്റെ വീട്ടിലെത്തി.പിടികൂടാൻ വീട്ടിലെത്തിയ പോലീസിനെ നായയെ അഴിച്ച് വിട്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പോലീസെത്തി കീഴടക്കുകയായിരുന്നു. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ആലുവ ജില്ല ആശുപത്രിയിൽ എത്തിച്ചു.


ആശുപത്രിയിലെ മൂന്ന് സെക്യൂരിറ്റി ജീവനക്കാരുടെയും ഏഴ് പോലീസുദ്യോഗസ്ഥരുടെയും കാവലിലാണ് പ്രതിയെ ചാർജുണ്ടായിരുന്ന ഡോക്ടറുടെ മുന്നിലെത്തിച്ചത്. പരിശോധനയ്ക്ക് ഇടയിൽ വനിത ഡോക്ടറോട് മോശമായി സംസാരിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അടിയന്തര ഇടപെടലിലാണ് അപകടം ഒഴിവായത്. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും, പോലീസിനെയും ഡോക്ടറെയും അക്രമിച്ചതിനുമടക്കം വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Advertisement