അരിക്കൊമ്പൻ വിരണ്ടോടിയത് വാഴത്തോപ്പിൽ തീയിട്ടത് കൊണ്ട്: തമിഴ്‌നാട് വനം മന്ത്രി

ചെന്നൈ: അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയാൻ മയക്കുവെടിവച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനം മന്ത്രി ഡോ മതിവേന്തൻ. ഇന്നലെ രാത്രി ആന വിരണ്ടോടിയത് വാഴത്തോപ്പിൽ തീയിട്ടത് കൊണ്ടാണ്. അരിക്കൊമ്പനെ പിടിക്കാൻ പല സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം 150 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിലവിൽ കൂത്തനാച്ചി വന മേഖലയിലാണ് ആനയുള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്പത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരിക്കൊമ്പന്റെ സഞ്ചാര പഥം നിരീഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആനയുടെ സഞ്ചാരപഥം മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലയിൽ എത്തുമ്പോൾ ശബ്ദം കേട്ടും മറ്റുമാണ് ആന വിരളുന്നത്. അരിക്കൊമ്പൻ ദൗത്യത്തിനായി അഞ്ച് പേർ അടങ്ങുന്ന ഡാർടിംഗ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പനെ ജനവാസ മേഖലയിൽ തിരിച്ചെത്തിയാൽ മയക്കു വെടിവച്ചു പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ ഉൾവനത്തിലേക്ക് ആനയെ തുരത്തുമെന്നും അദ്ദേഹം പറഞ്ഞു. മേഘമല ഭാഗത്തേക്ക്‌ ആണ് ആന സഞ്ചരിക്കുന്നതെന്ന് പറഞ്ഞു. മുൻപ് മയക്കുവെടി വച്ചതിനാൽ അത് കൂടി കണക്കിൽ എടുത്തായിരിക്കും വീണ്ടും മയക്കുവെടി വെക്കുമ്പോൾ മരുന്നിന്റെ അളവ് നിർണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്നലെ മുതൽ ഭക്ഷണവും വെള്ളവുമില്ലാതെ അലഞ്ഞുതിരിഞ്ഞ അരിക്കൊമ്പൻ ക്ഷീണിതനാണെന്നാണ് നിഗമനം. അതിനാൽ തന്നെ ഉടനേ ആന ജനവാസ മേഖലയിലേക്ക് തിരികെ വരാൻ സാധ്യതയില്ല. കമ്പത്ത് മന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആന മേഘമലയിലേക്കാണ് പോകുന്നതെങ്കിൽ മയക്കുവെടി വെക്കേണ്ടതുണ്ടോയെന്ന കാര്യങ്ങൾ പിന്നീടേ തീരുമാനിക്കൂ.

Advertisement