തിരുവനന്തപുരം. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 8,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്.
ഇതോടെ സംസ്ഥാനത്തിന് ഈ വര്‍ഷം 15,390 കോടി രൂപ മാത്രമേ വായ്പ എടുക്കാൻ സാധിക്കൂ. കേന്ദ്ര സര്‍ക്കാറിന് പുതിയ തീരുമാനം സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് റിപ്പോര്‍ട്ട്.കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുമെന്നും കേരളം പ്രതിഷേധിക്കണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 23,000 കോടി രൂപയാണ് വായ്പ പരിധി കേന്ദ്രം അനുവദിച്ചത്. അതില്‍ നിന്നാണ് 8,000 കോടി കുറച്ചത്. ഈ സാമ്ബത്തിക വര്‍ഷത്തില്‍ നിത്യ ചെലവിനായി ഇതിനോടകം 2000 കോടി സംസ്ഥാനം വായ്പ എടുത്തിട്ടുണ്ട്. ഈ തുക കുറച്ചാല്‍ 12,390 കോടി മാത്രമേ ഈ വര്‍ഷം കടമെടുക്കാൻ കഴിയൂ. ഇതോടെ സമൂഹ്യ ക്ഷേമ പെൻഷൻ അടക്കമുള്ളവ വിതരണം ചെയ്യുന്നത് വീണ്ടും താളംതെറ്റും.
കിഫ്ബി, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വായ്പകള്‍ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയതാണ് ഇതിന് കാരണം. കിഫ്ബിയിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും നിന്നുള്ള വായ്പകള്‍ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന് സര്‍ക്കാര്‍ വര്‍ഷങ്ങളായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും മുഖ്യമന്ത്രി കത്തയക്കുകയും സംസ്ഥാന ധനമന്ത്രി നേരില്‍ കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നതെന്നും ബുദ്ധിമുട്ടാന്‍ പോകുന്നത് ജനങ്ങളാണെന്നും കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.