തിരുവനന്തപുരം . കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പങ്കെടുക്കേണ്ട പരിപാടിക്ക് മണിക്കൂറുകൾ മുന്പ് കേരള സർവകലാശാല അനുമതി നിഷേധിച്ചതായി കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ആരോപിച്ചു. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് കാര്യാലയത്തിന്റെ ഉദ്ഘാടന പരിപാടിക്കാണ് അനുമതി നിഷേധിച്ചതെന്ന് ബിജെപി അനുകൂല സംഘടനകൾ. അതേ സമയം സർവകലാശാലയിൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിന് ആര് അനുമതി നൽകി എന്നതിന് വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ റിപ്പോർട്ട് തേടി.
കേരള സർവകലാശാലയിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പങ്കെടുക്കാനിരുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘം കാര്യാലയത്തിന്റെ ഉദ്‌ഘാടന പരിപാടി സർവകലാശാല നിഷേധിച്ചു എന്നാണ് ബി.ജെ.പി അനുകൂല സംഘടനകളുടെ വാദം. അതേ സമയം കാര്യാലയം തുറക്കുന്ന കാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്നും കാര്യാലയത്തിന് അനുമതി നൽകിയിട്ടില്ലെന്നും സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കി. സർവകലാശാലക്ക് കീഴിലുള്ള പൂട്ടിക്കിടന്ന കെട്ടിടം കയ്യേറിയാണ് സംഘടനയുടെ കാര്യാലയം ആക്കിയതെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.
സംഭവം ചർച്ചയായതിന് പിന്നാലെ സർവകലാശാലയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് അനുമതി നൽകിയതിനെ സംബന്ധിച്ച് വി സി മോഹനൻ കുന്നുമ്മൽ റിപ്പോർട്ട് തേടി. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നും വിസി ആവശ്യപ്പെട്ടു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉച്ചയ്ക്ക് വിസിയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സർവകലാശാലയിൽ വൻ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.