വാർത്താനോട്ടം

Advertisement

2023 മെയ് 24 ബുധൻ

BREAKING NEWS

👉 കണ്ണൂർ ചെറുപുഴ പാടിച്ചാലിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി.

👉ദമ്പതികളെയും മൂന്ന് മക്കളെയുംമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

👉കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു.

👉 വില്ലേജ് അസിസ്റ്റൻറ്റിനെതിരായ കൈകൂലി കേസ്; പണം സ്വരൂ കുട്ടിയത് വീട് വെയ്ക്കാനെന്ന് മൊഴി

കേരളീയം

🙏അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 26 നും 27 നും പത്തനംതിട്ട,
ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട്.

🙏ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് യാത്രാ നിരക്കിന്റെ പുതിയാക്കി വര്‍ദ്ധിപ്പിക്കുക, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കുക, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കുക, പെര്‍മിറ്റ് നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പന്ത്രണ്ട് ബസുടമ സംഘടനകളുടെ ഏകോപന സമിതിയാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത്. ഇന്നു സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കും.

🙏സിവില്‍ സര്‍വീസ് പരീക്ഷയില്‍ പാലാക്കാരി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ വി.എം. ആര്യ 36-ാം റാങ്കു കരസ്ഥമാക്കി. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. 933 പേരുടെ റാങ്ക് പട്ടികയില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. സിവില്‍ സര്‍വീസ് പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ്സി പ്രഖ്യാപിച്ചത്.

🙏വീല്‍ ചെയറിലിരുന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 913 ാം റാങ്കു നേടി വയനാട്ടുകാരി ഷെറിന്‍ ഷഹാന. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റേയും ആമിനയുടേയും മകളാണ് ഈ ഇരുപത്തഞ്ചുകാരി. രണ്ടു വര്‍ഷംമുമ്പ് വീടിന്റെ ടെറസില്‍നിന്നു വീണു പരിക്കേറ്റതിനാലാണു വീല്‍ ചെയറിലാകേണ്ടി വന്നത്.

🙏പ്രതികളെ ആശുപത്രികളില്‍ കൊണ്ടുപോകുന്നതിനു പ്രോട്ടോകോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കണമെന്ന് ഹൈക്കോടതി. പ്രതികളെ എങ്ങനെയാണു ഹാജരാക്കേണ്ടതെന്ന വ്യവസ്ഥകളടങ്ങിയ മാനദണ്ഡം ഉടനേ തയാറാക്കി നടപ്പാക്കണം. രണ്ടാഴ്ച സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനകം എന്തെങ്കിലും സംഭവിച്ചാല്‍ ആര്‍ക്കാണ് ഉത്തരവാദിത്തമെന്ന് കോടതി ചോദിച്ചു.

🙏ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു പുറമേ, അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവ നിയമത്തിന്റെ പരിധിയില്‍ വരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ഏഴു വര്‍ഷംവരെ തടവുശിക്ഷയാണ് പുതിയ നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

🙏കോഴ വാങ്ങി കോടീശ്വരനായ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറാണ് 12 കോടി രൂപയുടെ അനധികൃത സമ്പാദ്യവുമായി അറസ്റ്റിലായത്. വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 2,500 രൂപ കൈക്കൂലി വാങ്ങിയ ഇയാളുടെ വീട്ടില്‍നിന്ന് 35 ലക്ഷം രൂപയുടെ പണം, 40 ലക്ഷം രൂപയുടെ ബാങ്ക് ബോണ്ടുകള്‍, 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് നിക്ഷേപം, 11 കോടി രൂപയോളം വില വരുന്ന 17 കിലോ സ്വര്‍ണനാണയങ്ങള്‍ എന്നിവയാണു പിടിച്ചെടുത്തത്.

🙏ഇടുക്കി പൂപ്പാറ ചൂണ്ടലില്‍ റോഡിലെ വളവില്‍ നിന്ന കാട്ടാനയെ കാറിടിച്ചു. ഇടിയേറ്റ് കാറിന്റെ ബോണറ്റില്‍ ആന ഇരുന്നതോടെ തകര്‍ന്ന കാറിലെ നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം. ആനയുടെ പരിക്ക് എത്രത്തോളം ഗുരുതരമെന്ന് വ്യക്തമല്ല. ചൂണ്ടല്‍ സ്വദേശി തങ്കരാജിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിടിച്ചത് ചക്കക്കൊമ്പനെയാണെന്നു സംശയമുണ്ട്.

🙏ഏഴു വര്‍ഷം പ്രചാരത്തിലുള്ള കറന്‍സി പിന്‍വലിച്ചതിലൂടെ ഇന്ത്യന്‍ കറന്‍സി ശക്തമല്ലെന്ന സന്ദേശമാണു നല്‍കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള സമ്പദ് ഘടനയുടെ അവിഭാജ്യ ഘടകമാണ് വ്യാപാര സമൂഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🙏അഗ്‌നിശമന മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അഗ്‌നിശമന സേനാ വിഭാഗത്തിന്റെ എന്‍ഒസി ഇല്ലാത്തതുമായ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രം കത്തി നശിച്ചിരിക്കേ, കോര്‍പറേഷന്റെ എല്ലാ മരുന്നു സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുക. ആശുപത്രികളില്‍ അഗ്‌നിശമന സേനയുടെ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

🙏അരിക്കൊമ്പന് അരി വാങ്ങാനെന്ന പേരില്‍ പണപ്പിരിവു നടത്തുന്ന വാട്ട്സാപ്പ് കൂട്ടായ്മകളെക്കുറിച്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ക്കും അരി വാങ്ങി നല്‍കാനെന്നും പറഞ്ഞാണ് പണപ്പിരിവ്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഡിജിപിയ്ക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം.

🙏ഡോ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിനെ മാനസിക നില പരിശോധിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപിന് സുരക്ഷ നല്‍കണമെന്ന് കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാലേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താനാവൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

🙏വന്ദേ ഭാരത് എക്സ്പ്രസിനുനേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യംവച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

🙏വന്ദേഭാരത് അടക്കം ഏഴ് ട്രെയിനുകളുടെ സമയത്തില്‍ 28 മുതല്‍ മാറ്റം. ചില ട്രെയിനുകള്‍ 10 മിനിറ്റു നേരത്തെ പുറപ്പെടുകയും ചിലതു 10 മിനിറ്റു നേരത്തെ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ട്രെയിന്‍ നമ്പര്‍ 20634 – തിരുവനന്തപുരം സെന്‍ട്രല്‍ – കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസര്‍കോട് എത്തും. (നിലവിലുള്ള സമയം: കാസര്‍കോട്:1. 25). ട്രെയിന്‍ നമ്പര്‍ 16355 – കൊച്ചുവേളി – മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: : 09.20.) ട്രെയിന്‍ നമ്പര്‍ 16629 -തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ ഡെയ്‌ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെന്‍ട്രലില്‍ എത്തും. (നിലവിലുള്ള സമയം: 10.30.) ട്രെയിന്‍ നമ്പര്‍ 16606 – നാഗര്‍കോവില്‍ ജംഗ്ഷന്‍ – മംഗളൂരു സെന്‍ട്രല്‍ ഏറനാട് ഡെയ്‌ലി എക്‌സ്പ്രസ്: വൈകുന്നേരം 5.50 ന് -ന് മംഗലാപുരത്ത് എത്തും. (നിലവിലുള്ള സമയം: ആറു മണി). ട്രെയിന്‍ നമ്പര്‍ 16347- തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ ഡെയ്‌ലി എക്‌സ്പ്രസ്: 11.20 -ന് മംഗളൂരു സെന്‍ട്രലില്‍ എത്തും. (നിലവിലുള്ള സമയം: 11.30.) ട്രെയിന്‍ നമ്പര്‍ 22668 – കോയമ്പത്തൂര്‍ ജംഗ്ഷന്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ പ്രതിദിന സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂര്‍ സ്റ്റേഷനില്‍ 03.43 ന് എത്തി 03.45 ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.01/04.02) നാഗര്‍കോവില്‍ ജംഗ്ഷനില്‍ 04.50 ന് എത്തും (നിലവിലുള്ള സമയം: 05.05.) ട്രെയിന്‍ നമ്പര്‍ 12633- ചെന്നൈ എഗ്മോര്‍ – കന്യാകുമാരി ഡെയ്‌ലി സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ പുലര്‍ച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂര്‍ 04.03 ന് എത്തി 04.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയില്‍ എത്തും. (നിലവിലുള്ള സമയം: 05.45).

🙏കൊച്ചിയില്‍ വാഹനാപകടമുണ്ടായിട്ടും നിര്‍ത്താതെ ഓടിച്ചുപോയ സംഭവത്തില്‍ കടവന്ത്ര എസ്എച്ച്ഒ മനുരാജിനെ കാസര്‍ഗോഡ് ചന്തേര സ്റ്റേഷനിലേക്കു സ്ഥലംമാറ്റി. മനുരാജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അപകടമുണ്ടാക്കിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

🙏ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവ് സരുണ്‍ സജിക്കെതിരെ കാട്ടിറച്ചി കടത്തിയെന്നു കള്ളക്കേസെടുത്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന ആറ് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.എസ്. അരുണ്‍ ആണ് ഉത്തരവിട്ടത്. പൊലീസെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പാണ് തിരിച്ചെടുത്തത്.

🙏എറണാകുളത്ത് മട്ടുമ്മലില്‍ പാരമ്പര്യ വൈദ്യന്‍ ചമഞ്ഞ് പൈല്‍സിന് ചികിത്സ നടത്തിയ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ദിഗംബര്‍ ശസ്ത്രക്രിയ വരെ നടത്തിയിരുന്നു. പ്രൗഡഗംഭീരമായ ക്ലിനിക്കില്‍ അലോപ്പതി മരുന്നുകളും വിതരണം ചെയ്തിരുന്നു.

🙏തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെ അറസ്റ്റുചെയ്തു. കുണ്ടമന്‍കടവില്‍ വാടകയ്ക്കു താമസിക്കുന്ന അക്ഷയ് ആണ് അറസ്റ്റിലായത്.

🙏തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങിമരിച്ചു. കുടപ്പനക്കുന്ന് വിശ്വഭാരതി തെക്കേവീട്ടില്‍ കണ്ണന്‍ (35)ആണു മരിച്ചത്. ഇയാള്‍ രോഗിയോ കൂട്ടിരിപ്പുകാരനോ അല്ലെന്നു പോലീസ്.

ദേശീയം

🙏ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയില്‍ സതി അനുഷ്ടിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് എന്‍ജിനീയര്‍ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ ബില്‍വാര സ്വദേശിനി സംഗീത ലഖ്ര എന്ന 28 കാരിയാണ് മരിച്ചത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിലാണ് സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചെന്ന വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പത്തിനാണു ഭര്‍ത്താവ് മരിച്ചത്. ഭര്‍തൃമാതാവിനും മറ്റു നാല് പേര്‍ക്കുമെതിരെ യുവതിയുടെ പിതാവ് രമേഷ് ലഖ്ര പൊലീസില്‍ പരാതി നല്‍കി.

🙏പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് എംപിമാര്‍ക്ക് ക്ഷണക്കത്ത് അയച്ചു. ഞായറാഴ്ച 12 മണിക്ക് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ചടങ്ങ് ബഹിഷ്‌ക്കരിക്കാനാണ് ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

🙏കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദിയെ സിദ്ധരാമയ്യ സര്‍ക്കാര്‍ പുറത്താക്കി. ഷാഫി സാദി അടക്കം വഖഫ് ബോര്‍ഡിലെ നാലു പേരെയാണു നീക്കിയത്. കാന്തപുരം വിഭാഗക്കാരനായ ഷാഫിയെ കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് നിയമിച്ചത്. കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ മുസ്ലിം വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഇയാള്‍ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു.

🙏മണിപ്പൂര്‍ ശാന്തമാകുന്നു. മെയ്‌തെയ് വിഭാഗം ന്യൂനപക്ഷമായ മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു. ന്യൂ ചെക്കോണ്‍ മേഖലയില്‍ കടകള്‍ അടപ്പിച്ച് ഹര്‍ത്താലിനു ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണം. മറുവിഭാഗം ആളൊഴിഞ്ഞ വീടുകളും പള്ളിയും തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു.

🙏ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയില്‍ എട്ടു ലക്ഷം രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകള്‍. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിനു മുന്നിലെ കാണിക്ക വഞ്ചിയിലാണ് രണ്ടായിരത്തിന്റെ 400 നോട്ടുകള്‍ ആരോ നിക്ഷേപിച്ചത്.

🙏നമീബിയയില്‍നിന്നു കൊണ്ടുവന്ന ചീറ്റ പ്രസവിച്ച നാലു കുഞ്ഞുങ്ങളില്‍ ഒരെണ്ണം ചത്തു. ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. നിര്‍ജലീകരണംമൂലമാണു ചത്തതെന്നാണു പ്രാഥമിക വിലയിരുത്തല്‍.

🙏അപാര്‍ട്ടുമെന്റില്‍ ഐപിഎസ് ഓഫീസറുടെ കാറില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്തതിന് ടോളിവുഡ് താരം ഡിംപിള്‍ ഹയാതിക്കും പ്രതിശ്രുത വരന്‍ വിക്ടര്‍ ഡേവിഡിനുമെതിരെ ക്രിമിനല്‍ കേസ്. ജൂബിലി ഹില്‍സ് പൊലീസാണ് കേസെടുത്തത്. പാര്‍ക്കിംഗ് സ്ഥലത്ത് ഐപിഎസ് ഓഫീസര്‍ രാഹുലിന്റെ കാറില്‍ നടിയുടെ പ്രതിശ്രുതവരന്റെ വാഹനം അബദ്ധത്തില്‍ ഇടിച്ചു. ഐപിഎസ് ഓഫീസറുടെ ഡ്രൈവര്‍ ചേതന്‍ കുമാറുമായി തര്‍ക്കമായി. പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി. ഡ്രൈവറുടെ പരാതിയിലാണു കേസ്.

🙏’അമുല്‍’ തമിഴ്‌നാട്ടില്‍ പാല്‍ സംഭരിക്കുന്നു. ധര്‍മ്മപുരി, വെല്ലൂര്‍, കൃഷ്ണഗിരി, തിരുവണ്ണാമലൈ, റാണിപേട്ട്, കാഞ്ചീപുരം ജില്ലകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലാണു പാല്‍ സംഭരണം. തമിഴ്‌നാട് ക്ഷീര സഹകരണ സംഘമായ ‘ആവിന്‍’ വാഗ്ദാനം ചെയ്തതിനേക്കാള്‍ ലിറ്ററിന് ഒന്നോ രണ്ടോ രൂപ അധികം നല്‍കുമെന്ന് അമുല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

🙏ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലാണ് മോദി ഇങ്ങനെ പറഞ്ഞത്. മോദിയെ ‘ദി ബോസ്’ എന്ന് വിശേഷിപ്പിച്ചാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് സംസാരിച്ചത്.

കായികം

🙏ഐപിഎല്‍ പതിനാറാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍ പ്രവേശിച്ചത്.

🙏 60 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്വാദിന്റെ മികവില്‍ ചെന്നൈ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റന്‍സിന് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരുടേയും വിക്കറ്റുകള്‍ നഷ്ടമായി. വാലറ്റത്ത് റാഷിദ് ഖാന്‍ തകര്‍ത്തടിച്ചെങ്കിലും അവസാന രണ്ട് ഓവറിലെ 34 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സിന് നേടാനായില്ല.

🙏നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടു നല്‍കി 2 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനം ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 26ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ നിലവിലെ ചാമ്പ്യന്‍മാരായ ഹാര്‍ദിക് പാണ്ഡ്യയുടേയും സംഘത്തിന്റേയും വിധിയെഴുതും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here