‘പ്രതിപക്ഷം നുണ പടച്ചുവിടുന്നു, യുഡിഎഫ് ദുരന്തം’: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം ചെയ്ത പ്രതിപക്ഷത്തിന്, രണ്ടാം വാർഷികാഘോഷ വേദിയിൽ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ വിമർശനവുമായി പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി, കേരളത്തിൽ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് പറഞ്ഞു. എല്ലാ മേഖലയിലും യുഡിഎഫ് കാലത്ത് കേരളം പുറകോട്ട് പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ഒരേപോലെ സംസ്ഥാന സർക്കാരിനെ എതിർക്കുന്നു. ആക്ഷേപങ്ങൾ ഉന്നയിക്കാനാണ് ഇന്ന് സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തത്. സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുക, പല ആവർത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നത്.

പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണ്. ഇതാണ് ഇതുവരെ കണ്ടത്. സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ബിജെപി ചെയ്തത്. ഇടതുപക്ഷം അധികാരത്തിൽ വന്ന 2016 ന് മുൻപുള്ള കേരളം നിരാശ ബാധിച്ച അവസ്ഥയിൽ ആയിരുന്നു. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയായിരുന്നു.

ഈ സാഹചര്യം യുഡിഎഫാണ് സൃഷ്ടിച്ചത്. ആ യുഡിഎഫാണ് ഇപ്പോൾ സംസ്ഥാന സർക്കാർ വലിയ ദുരന്തം ആണെന്ന് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതായിരുന്നു ദുരന്തം. അത് ജനങ്ങൾ തന്നെ മാറ്റി. പെൻഷൻ കുടിശിക തീർക്കുക മാത്രമല്ല, വർധിപ്പിക്കുകയും ചെയ്ത സർക്കാരാണ് ഇടത് ജനാധിപത്യ മുന്നണി സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement