വാർത്താ നോട്ടം

Advertisement

2023 മെയ് 19 വെള്ളി

BREAKING NEWS

👉 തീവ്രവാദ വിരുദ്ധ സ്ക്വോഡ് തലവൻ ഐ ജി പി വിജയനെ സസ്പെൻഡ് ചെയ്തു

👉 ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ച് തെളിവെടുത്തു.

👉 കർണ്ണാടകത്തിൽ ടേം വ്യവസ്ഥയില്ലെന്ന് കെ.സി വേണുഗോപാൽ

👉 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം ഇന്ന് മുതൽ.ജപ്പാനും ഓസ്ട്രേലിയയും സന്ദർശിക്കും.

👉 തിരുവല്ല ആഞ്ഞിലിത്താനത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.

👉 എസ്എസ്എൽ സി പരീക്ഷാ ഫലം ഇന്ന് 3 ന്

കേരളീയം

🙏എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നു പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക.

🙏തുടരന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ കൈയാങ്കളി കേസ് നീട്ടിക്കൊണ്ടുപോകാന്‍ നീക്കം. യുഡിഎഫ് എംഎല്‍എമാരുടെ ആക്രമണത്തില്‍ തങ്ങള്‍ക്കാണു പരിക്കേറ്റതെന്നും പരാതിപ്പെട്ടിട്ടും പോലീസ് കേസെടുത്തില്ലെന്നും ആരോപിച്ച് സിപിഐ നേതാക്കളായ ബിജി മോളും ഗീതാ ഗോപിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. അക്കാര്യങ്ങളില്‍കൂടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കും.

🙏സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ
ഡയറക്ടറുടെ നിര്‍ദേശം. വാര്‍ഡുകളില്‍ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കാവൂ, അത്യാഹിത വിഭാഗത്തിലുള്ള രോഗിക്കൊപ്പം രണ്ടു പേരെ വരെ അനുവദിക്കാം എന്നീ നിര്‍ദേശങ്ങളുമുണ്ട്. സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സംവിധാനം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം.

🙏എസ്എന്‍ കോളജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ തുടരന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രം നിലനില്‍ക്കുന്നതിനിടെ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്.

🙏തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഐജി പി വിജയനെ സസ്പെന്‍ഡു ചെയ്തു. ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മുംബൈയില്‍നിന്നു കേരളത്തിലേക്കു കൊണ്ടുവന്നതു വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണെന്ന വിവരം പുറത്തുവിട്ടെന്ന് ആരോപിച്ചാണ് സസ്പെന്‍ഷന്‍. പ്രതി ഷാറൂഖ് സെയ്ഫിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് വിവരം ചോര്‍ത്തിയെന്നാണ് ആരോപണം. എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. പൊലീസ് ആസ്ഥാനത്തെ എഡിജിപി പത്മകുമാര്‍ തുടരന്വേഷണം നടത്തും. ട്രെയിന്‍ ആക്രമണം നടന്ന ഉടന്‍ ഐജി പി വിജയന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. പിറകേയാണ് എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചത്. പൊലീസ് തലപ്പത്തെ തര്‍ക്കമാണ് നടപടിക്കു കാരണം. എസ്ഐ മനോജ്കുമാറിനേയും സസ്പെന്‍ഡു ചെയ്തു.

🙏കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് നവജാത ശിശു ഉള്‍പെടെ മൂന്നു പേര്‍ മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്താണ് അപകടമുണ്ടായത്. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി മഹേഷിന്റെ നാലു ദിവസം പ്രായമായ പെണ്‍കുഞ്ഞ്, മഹേഷിന്റെ ഭാര്യാമാതാവ് ശോഭ, ഓട്ടോ ഡ്രൈവര്‍ സുനില്‍ (34) എന്നിവരാണു മരിച്ചത്. പ്രസവശേഷം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജായി വീട്ടിലേക്കു പോകുമ്പാഴായിരുന്നു അമിതവേഗത്തിലെത്തിയ ബസ് ഓട്ടോയെ ഇടിച്ചു തകര്‍ത്തത്.

🙏സര്‍ക്കാരിന്റെ വാര്‍ഷിക ദിനമായ മെയ് 20 കേരളത്തിന് ദുരന്ത ദിനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനങ്ങളെ പരമാവധി കൊള്ളയടിക്കുകയും അഴിമതി വാഴ്ച നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നൂറുകോടിയോളം രൂപ മുടക്കി നടത്തുന്ന വാര്‍ഷികാഘോഷം ജനദ്രോഹമാണെന്ന് സുധാകരന്‍ പറഞ്ഞു.

🙏എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യം പറഞ്ഞതിന് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അറസ്റ്റിലായി. ആലപ്പുഴ സ്വദേശി അനില്‍ കുമാറാണ് രാത്രി പതിനൊന്നരയോടെ പിടിയിലായത്.

🙏കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യുയുസി ആള്‍മാറാട്ട സംഭവം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇങ്ങനെയാണോ ജനാധിപത്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

🙏കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യുയുസി സ്ഥാനത്തിനായി ആള്‍മാറാട്ടം നടത്തിയതിനു മന്ത്രി ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരേ കെ എസ് യു വിജിലന്‍സില്‍ പരാതി നല്‍കി. ജി. സ്റ്റീഫന്‍ എംഎല്‍എ, കോളേജ് പ്രിന്‍സിപ്പള്‍ ജി.ജെ ഷൈജു, എസ്എഫ്ഐക്കാരന്‍ വിശാഖ് എന്നിവര്‍ക്കെതിരേയാണ് പരാതി.

🙏കാട്ടാക്കട കോളജില്‍ ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐക്കാരന്‍ വിശാഖിനെ സിപിഎം പ്ലാവൂര്‍ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശപ്രകാരമാണ് നടപടി.

🙏ദേശീയപാത ഇന്ന് ഒരു മണിക്കൂര്‍ അടച്ചിടും. തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനും ആമ്പല്ലൂരിനും മദ്ധ്യേ രാവിലെ 10 മുതല്‍ 11 വരെയാണു ദേശീയപാത അടച്ചിടുന്നത്. ദേശീയ പാതയ്ക്ക് കുറുകെയുള്ള 66 കെ.വി വൈദ്യുതി ലൈന്‍ മാറ്റാനാണ് ഗതാഗതം തടയുന്നത്.

🙏പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ പൊലീസ് കേസിലും പ്രതികളാക്കി. തമിഴ്നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പതു പേര്‍ക്കെതിരെയാണ് മൂഴിയാര്‍ പൊലീസ് കേസെടുത്തത്.

🙏പോക്കറ്റിലിട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശിയും 76 വയസുകാരനുമായ ഏലിയാസിന്റെ പോക്കറ്റിലെ ആയിരം രൂപയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ചായ കടയില്‍ ചായ കുടിക്കുമ്പോഴാണ് ഐ ടെല്‍ കമ്പനിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചത്.

🙏ഗുരുവായൂര്‍ കോട്ടപ്പടിയില്‍ മരംവെട്ടുകാരന്‍ ഷോക്കേറ്റ് മരിച്ചു. നാട്ടുകാര്‍ മൃതദേഹവുമായി കെ എസ്ഇബി ഓഫീസ് പ്രതിരോധിച്ചു. കോട്ടപ്പടി സ്വദേശി നാരായണന്‍ (47) ആണ് മരിച്ചത്. മൃതദേഹം ആംബുലന്‍സില്‍ കെ.എസ്.ഇ.ബി ഓഫിസില്‍ എത്തിച്ച് ഭാര്യയ്ക്കു ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

🙏തൃശൂര്‍ മുരിങ്ങൂരില്‍ പെണ്‍കുട്ടിയെയും യുവാവിനെയും ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ചായ്പന്‍കുഴി കുറ്റിലാന്‍ ശശിയുടെ മകള്‍ ദീപ (16), പാണന്‍കുന്നേല്‍ സേവ്യറിന്റെ മകന്‍ ലിയോ (22) എന്നിവരാണ് മരിച്ചത്.

🙏കോട്ടയം ഈരാറ്റുപേട്ടയില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശം. മരങ്ങള്‍ ഒടിഞ്ഞുവീണ് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഈരാറ്റുപേട്ട -പാലാ റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്കും മരം വീണു. ആളപായമില്ല.

🙏ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ചൊവ്വാഴ്ച കേരളത്തില്‍. തിരുവനന്തപുരത്തെ പരിപാടികള്‍ക്കു പുറമേ, കണ്ണൂര്‍ പാനൂരിലെ തന്റെ അധ്യാപികയെ അദ്ദേഹം സന്ദര്‍ശിക്കും. സൈനിക് സ്‌കൂളില്‍നിന്നു വിരമിച്ചശേഷം സഹോദരന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന രത്ന നായരെ കാണാനാണ് എത്തുന്നത്. രാജസ്ഥാനിലെ ചിറ്റോഡ്ഗഡ് സൈനിക് സ്‌കൂളില്‍ അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധന്‍കറെ രത്ന നായര്‍ പഠിപ്പിച്ചത്. കണ്ണൂര്‍ ചെണ്ടയാട് നവോദയാ സ്‌കൂളിലെ പ്രിന്‍സിപ്പലായാണ് വിരമിച്ചത്.

🙏അട്ടപ്പാടിയില്‍ വീണ്ടും ഗര്‍ഭസ്ഥ ശിശു മരിച്ചു. കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് നീതു – നിഷാദ് ദമ്പതികളുടെ കുഞ്ഞിനെ നഷ്ടമായത്. അട്ടപ്പാടിയിലെ കടുക്മണ്ണ ഊര് നിവാസികളാണ് നീതുവും നിഷാദും.

ദേശീയം

🙏കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജുവിനെ നീക്കംചെയ്തതിനു പിറകേ കേന്ദ്ര നിയമ സഹമന്ത്രി എസ്.പി സിംഗ് ബാദേലിനും വകുപ്പു മാറ്റം. ഇദ്ദേഹത്തെ ആരോഗ്യ സഹമന്ത്രിയാക്കി. കിരണ്‍ റിജ്ജുവിനെ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നല്‍കി. സുപ്രീം കോടതിയുമായി നിരന്തരം ഏറ്റുമുട്ടി പ്രതിച്ഛായ മോശമാക്കിയതാണ്
റിജ്ജുവിനെ മാറ്റാന്‍ കാരണമെന്നാണ് സൂചന.

🙏ദ കേരള സ്റ്റോറി എന്ന സിനിമയ്ക്കു പശ്ചിമ ബംഗാള്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതി സ്റ്റേ. സിനിമ ഇഷ്ടമല്ലെങ്കില്‍ കാണരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സിനിമയുടെ പൊതു പ്രദര്‍ശനത്തെ മാത്രമാണ് നിരോധിച്ചതെന്നും ഒടിടിയില്‍ കാണുന്നതു തടഞ്ഞിട്ടില്ലെന്നും ബംഗാള്‍ സര്‍ക്കാര്‍
വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

🙏ബീഹാറില്‍ ജാതി സെന്‍സസിന് പാറ്റ്ന ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കം ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹര്‍ജിയില്‍ വാദം തുടരട്ടെയെന്ന് സുപ്രീം കോടതി നിലപാടെടുത്തു. ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സെന്‍സസ് അല്ല, സര്‍വ്വെ മാത്രമാണെന്നും ബിഹാര്‍ സര്‍ക്കാര്‍ വാദിച്ചു.

🙏കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ക്ഷണമില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്നുണ്ട്.

🙏ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പേഴ്‌സണല്‍ അസിസ്റ്റന്റാണെന്നു വിശ്വസിപ്പിച്ച് മഹാരാഷ്ട്രയിലെ ബിജെപി എം എല്‍ എമാര്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിനു ശ്രമിച്ച ഗുജറാത്ത് മോര്‍ബി സ്വദേശിയായ നീരജ് സിംഗ് റാത്തോഡിനെ നാഗ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.

അന്തർദേശീയം

🙏ലോകത്തിലെ ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണ ഹീബ്രു ബൈബിള്‍ ലേലത്തില്‍ വിറ്റത് 381 ലക്ഷം ഡോളറിന്. അതായത് 314 കോടി രൂപയ്ക്ക്. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കയ്യെഴുത്തുപ്രതിയാണ് ഈ ബൈബിള്‍. മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ ആയ ആല്‍ഫ്രഡ് മോസസ് അമേരിക്കന്‍ പ്രസ്ഥാനത്തിനു വേണ്ടി വാങ്ങിയ ബൈബിള്‍ ഇസ്രായേലിലെ ടെല്‍ അവീവിലുള്ള എ എന്‍ യു മ്യൂസിയം ഓഫ് ജൂയിഷ് പീപ്പിളിനു സമ്മാനിക്കും.

🙏ചൈനക്കാരായ 39 പേരുള്ള മത്സ്യബന്ധനക്കപ്പല്‍ കടലില്‍ കാണാതായി. കണ്ടെത്താന്‍ ഇന്ത്യയുടെ സഹായം തേടി ചൈന. ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ലൂ പെങ് യുവാന്‍ യു എന്ന കപ്പല്‍ കാണാതായത്. ചൈനയ്ക്കു പുറമേ, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യക്കാരായ തൊഴിലാളികളും കപ്പലിലുണ്ട്. ഇന്ത്യന്‍ നാവിക സേന കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കപ്പല്‍ കണ്ടെത്താനായില്ല.

കായികം

🙏51 പന്തില്‍ 104 റണ്‍സ്
നേടിയ സണ്‍റൈസേഴ്സിന്റെ ഹെന്റിച്ച് ക്ലാസന് മറുപടിയുമായി 63 പന്തില്‍ 100 റണ്‍സ് നേടിയ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിരാട് കോലി. ഇന്നലെ ഐപിഎല്ലില്‍ നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിനെ തോല്‍പിച്ച് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഹെന്റിച്ച് ക്ലാസന്റെ മികവില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ മറികടന്നത്. 47 പന്തില്‍ 71 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസി കോലിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.

Advertisement