വയനാട്. പൂക്കോട് വെറ്ററിനറി കോളേജില്‍ സഹപാഠിയോട് ലൈംഗികാതിക്രമം കാണിച്ചയാളെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം.ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിനു പഠിക്കുന്ന തിരുവനന്തപുരം സ്വദേശിയെയാണ് ഹൈക്കോടതി ഉത്തരവു പ്രകാരം തിരിച്ചെടുത്തത്.ഇയാള്‍ ക്ലാസിലെത്തിയതോടെ മറ്റു വിദ്യാര്‍ത്ഥികള്‍ ഇറങ്ങിപ്പോവുകയായിരുന്നു.
സര്‍വീസ് ക്വാട്ടയില്‍ പഠിക്കാനെത്തിയ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരനാണ് കഴിഞ്ഞ ജനവുരി 21 ന് സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. കോളേജിലെ ആഭ്യന്തര കമ്മറ്റി അന്വേഷണം നടത്തി ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.സസ്‌പെന്‍ഷനെതിരെ ഇയാൾ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവു സമ്പാദിച്ചു.മേയ് 15മുതല്‍ ഒരുമാസത്തേക്ക് തിരിച്ചെടുക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവുള്ളത്.പരാതി ലഭിച്ചപ്പോള്‍ നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നുവെന്നും ഇപ്പോള്‍ കോടതി നിര്‍ദ്ദേശം അനുസരിക്കാനെ കഴിയുള്ളുവെന്നും കോളേജ് അധികൃതര്‍ പറയുന്നു
വ്യഴാഴ്ച പ്രതി ക്ലാസിലെത്തിയതോടെ മറ്റു കുട്ടികള്‍ ഇറങ്ങിപ്പോയി.തുടര്‍ന്ന് എസ്എഫ് ഐയുടെ നേതൃത്വത്തില്‍ കോളേജ് ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. എസ്എഫ്ഐ ജില്ലാ കമ്മറ്റിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കുറ്റക്കാരനെന്ന് കോളേജിലെ ആഭ്യന്തര കമ്മറ്റി കണ്ടെത്തിയ വ്യക്തിക്കൊപ്പം ക്ലാസിലിരിക്കിലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികൾ