തിരുവനന്തപുരം. പുത്തന്‍തോപ്പില്‍ പൊള്ളലേറ്റ് യുവതിയും കുഞ്ഞും മരിച്ചത് കൊലപാതകമെന്ന് മരിച്ച അഞ്ജുവിന്റെ കുടുംബം. മറ്റു ബന്ധുങ്ങളെ
ചോദ്യം ചെയ്തതിലുള്ള പകമൂലം ഭർത്താവ് അഞ്ജുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് പ്രമോദ് ആരോപിച്ചു. അഞ്ജുവിന് നേരത്തെ നേരത്തെ ആത്മഹത്യ പ്രവണത ഉണ്ടായിരുന്നു എന്ന് ഭർത്താവ് രാജു ജോസഫ് ടിൻസിലി പറഞ്ഞു. ഇന്നലെ രാത്രിയാണ് അഞ്ജുവിനെയും കുഞ്ഞിനേയും വീട്ടിലെ കുളിമുറിയില്‍ പൊള്ളലേറ്റ മരിച്ച നിലയില്‍ കണ്ടത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പുത്തന്‍തോപ്പിലെ വീടിനുള്ളില്‍ ഇരുപത്തിമൂന്നുകാരിയായ അഞ്ജുവിനെയും ഒമ്പത് മാസം പ്രായമായ മകന്‍ ഡേവിഡിനെയും പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടത്. വീട്ടില്‍ വച്ചുതന്നെ അഞ്ജു മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിച്ചു. ഇതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ ഭര്‍ത്താവ് രാജു ജോസഫ് ടിന്‍സിലിക്കെതിരെ ആരോപണവുമായി അഞ്ജുവിന്റെ ബന്ധുക്കള്‍ രംഗത്തുവന്നത്.
അഞ്ജുവിന് നേരത്തെ ആത്മഹത്യ പ്രവണത ഉണ്ടായിരുന്നുവെന്നും രണ്ട് ദിവസം മുൻപ് ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നും ഭർത്താവ് രാജു ജോസഫ് ടിൻസിലി പറഞ്ഞു.
ഒന്നരവര്‍ഷം മുമ്പായിരുന്നു പുത്തന്‍തോപ്പ് സ്വദേശി രാജു ജോസഫുമായുള്ള അഞ്ജുവിന്റെ വിവാഹം. വെങ്ങാനൂര്‍ സ്വദേശിനിയാണ് മരിച്ച അഞ്ജു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.