കിണറ്റില്‍ വീണ നായ്ക്കുട്ടിയുടെ നിലവിളികേട്ട് തോന്നിയ ദയ വിനയായി, ഗൃഹനാഥന് ദാരുണാന്ത്യം

പത്തനംതിട്ട. കിണറ്റില്‍ വീണ നായ്ക്കുട്ടിയുടെ നിലവിളികേട്ട് തോന്നിയ ദയ വിനയായി. കിണറ്റിലിറങ്ങിയ ഗൃഹനാഥന്‍ തിരിച്ചുകയറുന്നതിനിടെ കിണറ്റില്‍ വീണുമരിച്ചു.

കോട്ടാങ്ങല്‍ പുത്തൂപ്പടി സ്വദേശി മോഹനന്‍ പിള്ള(60)യാണ് മരിച്ചത്.

ഇന്നലെ രാവിലെ വീടിനടുത്തുള്ള പുരയിടത്തിലെ 15 അടി ആഴമുള്ള പൊട്ടക്കിണറ്റിലാണ് നായ്ക്കുട്ടി വീണത്. നായയെ രക്ഷിക്കാന്‍ മോഹനന്‍പിള്ള കയര്‍കെട്ടി കിണറ്റിലിറങ്ങി. ഭാര്യ സുമ കിണറ്റിന്‍കരയിലുണ്ടായിരുന്നു. നായ്ക്കുട്ടിയുമായി കയറില്‍ പിടിച്ചു തിരിച്ചുകയറുന്നതിനിടെ മോഹനന്‍പിള്ള വീണ്ടും കിണറ്റിലേക്കു വീണു. നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിണറ്റിലിറങ്ങിയവര്‍ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി.

കിണറ്റിനുള്ളില്‍ വായുലഭ്യത കുറവായതിനാല്‍ തലകറക്കമുണ്ടായിരിക്കാമെന്നാണ് സംശയം. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്‌കാരം.

Advertisement