മലപ്പുറം. കൊണ്ടോട്ടിയിലെ ആൾകൂട്ട കൊലപാതകത്തിൽ അറസ്റ്റിലായ എട്ട് പ്രതികളും റിമാന്റിൽ. രാജേഷ് മാൻജിയെ മർദിച്ചു കൊലപ്പെടുത്തിയ സഹോദരങ്ങളായ തവനൂർ പിലാക്കൽ വീട്ടിൽ മുഹമ്മദ് അഫ്സൽ, ഫാസിൽ, ഷറഫുദ്ധീൻ, തവനൂർ സ്വദേശികളായ മെഹബൂബ്, അബ്ദുൾ സമദ്, നാസർ, ഹബീബ്, അയ്യൂബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകം ,ആൾക്കൂട്ട മർദ്ദനം ,തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. തെളിവ് നശിപ്പിച്ചതിനാണ് സൈനുൽ ആബിദ്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് .സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
.പ്രതികളുടെ പക്കൽ നിന്ന് പിടികൂടിയ മൊബൈൽ ഫോൺ ,സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചു സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു നടത്തിയ തെളിവെടുപ്പിൽ കൊല്ലപ്പെട്ട രാജേഷ് മാഞ്ജിയുടെ വസ്ത്രം പൊലീസ് കണ്ടെടുത്തിരുന്നു.
കിഴിശ്ശേരി ഒന്നാം മൈലിൽ അലവിയുടെ വീട്ടിലായിരുന്നു സംഭവം.രാജേഷ് മാഞ്ചി മോഷ്ടിക്കാനാണ് ഇവിടെ എത്തിയത് എന്നാണ് പൊലിസിന്റെ പ്രാഥമിക കണ്ടെത്തൽ.ഇയാളെ വീട്ടുകാരും നാട്ടുകരും പിടികൂടുകയായിരുന്നു.
തൊട്ടടുത്ത് ജോലിചെയ്യുന്ന അതിഥി തൊഴിലാളിയെ വിളിച്ചുവരുത്തി പരിഭാഷപെടുത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യലും മർദനവും. അതിഥി തെഴിലാളിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.