പ്രണയം നടിച്ച് 19 കാരിയുടെ നഗ്നവീഡിയോ കൈക്കലാക്കി, ഭീഷണിപ്പെടുത്തി പീഡനശ്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുൽ (19) ആണ് പിടിയിലായത്.

19 കാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച് പെൺകുട്ടിയുമായിഅടുപ്പത്തിലാവുകയും നഗ്ന വീഡിയോ മൊബെലിൽ പകർത്തിയ ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

പെൺകുട്ടിയുടെ പരാതിയിൽ പൂവാർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : പ്രണയം നടിച്ചാണ് യുവാവ് ഇയാളുടെ വീടിനടുത്തുള്ള പത്തൊൻപതുകാരിയുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെയിൽ യുവാവ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈലാക്കിയിരുന്നു. പെൺകുട്ടി അടുത്തിടെ യുവാവുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

താനുമായി ബന്ധം അവസാനിപ്പിച്ചതോടെ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി. തൻറെ കൈവശം നഗ്ന ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് യുവാവ് മകളുടെ നഗ്ന ദൃശ്യങ്ങൾ അയച്ചതായും പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. നാണക്കേട് ഭയന്ന് ആദ്യം വീട്ടുകാർ പരാതിപ്പെട്ടില്ല.

ഒടുവിൽ യുവാവിൻറെ ഭീഷണിയും ശല്യവും സഹിക്കാതെയാണ് വീട്ടുകാർ പൂവാർ പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പൊലീസ് അന്വേഷണത്തിൽ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂവാർ എസ് എച്ച് ഒ. എസ്.ബി. പ്രവീൺ,എസ്.ഐ. തിങ്കൾ ഗോപകുമാർ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഒമാരായ ശശിനാരായണൻ, വ്ഷ്ണുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement