യുവതിക്കും അമ്മയ്ക്കും നഗ്ന ദൃശ്യം അയച്ചു; മൊബൈൽ പരിശോധിച്ച പൊലീസ് ഞെട്ടി, നഴ്സറി അധ്യാപകൻ അറസ്റ്റിൽ

നെടുങ്കണ്ടം : യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ പിടിയിലായ യുവാവിൻറെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് ഞെട്ടി. മൊബൈൽ ഫോണിൽ നിറയെ നഴ്സറി വിദ്യാർത്ഥികളുടെ നഗ്ന ദൃശ്യങ്ങൾ. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് സംഭവം.

യുവതിയുടെ പരാതിയിലും നേഴ്‌സറി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കുറ്റത്തിനും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു (27) ആണ് അറസ്റ്റിലായത്.

ഹൈദരബാദിലെ ഒരു നഴ്സറി സ്കൂളിലെ അധ്യാപകനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സഹപാഠിയായിരുന്ന യുവതിയും അമ്മയും നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ജോജുവിനെ കസ്റ്റഡിയിലെടുക്കുന്നത്. യുവതിക്കും അമ്മയ്ക്കും പ്രതി മൊബൈൽ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുന്നു എന്നായിരുന്നു പരാതി. ഈ സമയത്ത് ഇയാൾ നാട്ടിലായിരുന്നു. നെടുങ്കണ്ടം പൊലീസിൽ ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളുടെ മൊബൈലിൽ കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ നിന്നും കണ്ടെത്തിയത്.

ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിൽ നഴ്സറി വിഭാഗം അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു ജോജു. എൽ.കെ.ജി., യു.കെ.ജി. വിദ്യാർഥികളെയാണ് ഇയാൾ പഠിപ്പിച്ചിരുന്നത്. ക്ലാസിൽ പഠിയ്ക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ അവരറിയാതെ സ്വന്തം മൊബൈലിൽ പകർത്തി ഇയാൾ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണിൽ നിന്നും കുട്ടികളുടെ 300 ഓളം വീഡിയോകളും 180 ഓളം ചിത്രങ്ങളും കണ്ടെത്തി. ജോജുവിനെതിരെ പാരാതിപ്പെട്ട യുവതിക്കും മറ്റ് പെൺകുട്ടികൾക്കും ഇയാൾ അശ്ലീലസന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടികളുടെ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement