ലഹരിക്ക് അടിമയായ നടന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി; ഭയം മൂലം മകനെ വിട്ടില്ലെന്ന് ടിനി ടോം

ആലപ്പുഴ: സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചു പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. മകനു സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

‘‘സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16–18 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു’’– ടിനി ടോം പറഞ്ഞു.

ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി– ടിനി ടോം പറഞ്ഞു.

കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യാതിഥിയായി എത്തിയ ടിനി ടോം പ്രമുഖ താരങ്ങളുടെ ശബ്ദം അനുകരിച്ച് സദസ്സിനെ കയ്യിലെടുത്തു.

Advertisement