ശ്രീ രാമനവമി രഥ യാത്രയ്ക്ക് ഭക്തിസാന്ദ്രമായ വരവേൽപ്പ്


കൊച്ചി: തിരുവനന്തപുരം ചേങ്കോട്ടുകോണംശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്നും എട്ടാം തീയതി തുടക്കം കുറിച്ച ശ്രീരാമ നവമി രഥയാത്രയുടെ മുപ്പത്തിമൂന്നാമത് വർഷത്തെ പരിക്രമണം എറണാകുളം ജില്ലയിൽ പ്രയാണം തുടങ്ങി.
ശ്രീ നീലകണ്ഠ ഗുരുപാദർ ചേങ്കോട്ടുകോണം ശ്രീ രാമദാസാശ്രമത്തിൽ 1920ൽ ശ്രീ രാമനവമി മഹോത്സവത്തിന് തുടക്കം കുറിച്ചു. ഗുരുപാദരുടെ അനുഗ്രഹശിസ്സുകളോടെ സ്വാമി സത്യാനന്ദ സരസ്വതി 32 വർഷം മുൻപ്‌ ലോകം ഒരു കുടുംബം എന്ന സന്ദേശം വിളംബരം ചെയ്തു കൊണ്ട് വിശ്വശാ ന്തി മന്ത്രവുമായിട്ടാണ് ശ്രീ രാമനവമി രഥയാത്രയ്ക്ക് തുടക്കം കുറിച്ചത്.

ഇത്തവണത്തെ രഥ യാത്ര മാർച്ച്‌ എട്ടിന് കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രി ഗോവിന്ദ അഡിഗ പകർന്നു നൽകിയ ഭദ്രദീപം ശ്രീരാമദാസ മിഷൻ അധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഏറ്റുവാങ്ങി ശ്രീരാമ നവമി രഥത്തിൽ പ്രതിഷ്ഠിച്ചതോടെയാണ് പ്രയാണം ആരംഭിച്ചത്.
രഥയാത്ര ദക്ഷിണ കർണാടകത്തിലൂടെ കേരളത്തിൽ പ്രവേശിച്ച് ഭക്തരുടെ രാമമന്ത്ര ധ്വനി യുണർന്ന സ്വീകരണത്തോടെ നഗര ഗ്രാമ മലയോര വീഥികളിലൂടെ ക്ഷേത്ര… ആശ്രമങ്ങളിലൂടെ പരിക്രമണം ചെയ്ത് ഇന്ന് എറണാകുളം ജില്ലയിൽ പ്രയാണം തുടങ്ങി.
പറവൂർ ചിറ്റട്ടുകര ഭഗവതി ക്ഷേത്രത്തിൽ വൻ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ രാമ രഥത്തെ സ്വീകരിച്ചു.
വെളുത്താട്ട് വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം, പെരുവാരം മഹാദേവ ക്ഷേത്രം, പറവൂർ ടൗൺ, മന്നം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മന്നം മാക്കനായി ശിവ ക്ഷേത്രം, ദേവസ്വം നട ചെറായി, പള്ളത്താംകുളങ്ങര, നായരമ്പലം, ഞാറക്കൽ, എളങ്കുന്ന പുഴ, വൈപ്പിൻ ഗോശ്രീ പാലം, എറണാകുളം ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കലൂർ പാട്ടുപുരയ്ക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. യാത്രയിലുടനീളം
രഥ യാത്ര കൺവീനർ സ്വാമി സത്യാനന്ദ തീർത്ഥ പാദർ ഭക്തർക്ക് വിഭൂതി നൽകി ആശിർവദിച്ചു.

20ന് രാവിലെ മൂവാറ്റുപുഴയിൽ നിന്ന് ആരംഭിക്കുന്ന രഥയാത്ര വെള്ളൂർകുന്നം, കിഴക്കേക്കര ശ്രീരാമകൃഷ്ണാശ്രമം, ത്രിപുരത്ത് ക്ഷേത്രം, കാലാബൂർ സിദ്ധൻപടി, പോത്താനിക്കാട് ടൗൺ, പുന്നമറ്റം, കാവൂർ, വണ്ണപ്പുറം, അഞ്ചക്കുളം, കരിമണ്ണൂർ, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തൊടുപുഴ, അണ്ണാമല ശിവക്ഷേത്രം കലയന്തനി, ഇളംദേശം, പൂമാല തുടങ്ങിയിടങ്ങളിലെ സ്വീകരണത്തിനുശേഷം വെളിയമറ്റത്ത് സമാപിക്കും.

Advertisement