ബലാത്സംഗ കേസിൽ ക്ഷേത്ര പൂജാരിക്ക് ഇരുപതര വർഷം തടവ്

കോട്ടയം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശിയായ ക്ഷേത്രം പൂജാരിക്ക് ഇരുപതര വർഷം കഠിനതടവ്. വൈക്കം കുലശേഖരമംഗലം ധന്വന്തരി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന തിരുവനന്തപുരം പാറശാല നടുവന്തിലെ ഭാഗത്ത് ആലക്കോട്ട് ഇല്ലത്ത് കൃഷ്ണപ്രസാദിനെയാണ് (26) കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷിച്ചത്.

രണ്ടു ലക്ഷം രൂപ പിഴയടക്കണം. അല്ലെങ്കിൽ രണ്ടു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2018 ആഗസ്റ്റ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രാത്രി ഓട്ടോറിക്ഷയിലെത്തി പെൺകുട്ടിയെ ഇയാൾ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി വൈക്കം കുലശേഖര മംഗലം ക്ഷേത്രത്തിന് സമീപത്തെ താമസ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എം.എൻ. പുഷ്‌കരൻ കോടതിയിൽ ഹാജരായി.

Advertisement