ലോകോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ പൂട്ടിയിട്ടു ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി

Advertisement

തിരുവനന്തപുരം. ലോകോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ പൂട്ടിയിട്ടു ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതിയുമായി അധ്യാപിക.ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോളായിരുന്നു ആക്രമണമെന്ന് അസിസ്റ്റന്റ് പ്രഫസര്‍ വി.കെ.സഞ്ജു പറയുന്നു.കെ.എസ്.യുവിന്റെ കൊടിമരവും ബോര്‍ഡുകളും എസ്.എഫ്.ഐ തകർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.


കോളജില്‍ കെ.എസ്.യു സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും കൊടിമരവും പിഴുതെടുത്ത ശേഷം എസ്.എഫ്.ഐ പ്രവർത്തകർ തീയിട്ടു.അമ്പതിലേറെ വരുന്നവര്‍ കൂട്ടത്തോടെ നടത്തുന്ന അക്രമം കണ്ടിട്ടും പോലീസ് കണ്ടു നിന്നു.ലോകോളജില്‍ ചൊവ്വാഴ്ച യൂണിയന്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നു. എസ്.എഫ്.ഐ–കെ.എസ്.യു സംഘര്‍ഷത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയാണ് ഈ ആക്രമം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 24 എസ്.എഫ്.ഐക്കാരെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തു.അതിന് ശേഷം എസ്.എഫ്.ഐ അധ്യാപകരെ പൂട്ടിയിട്ട് പ്രതിഷേധിച്ചു.ഇന്നലെ പകല്‍ ഒരു മണി മുതല്‍ രാത്രി 11 വരെ അധ്യാപകരെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ബന്ദിയാക്കി.രാത്രി ലൈറ്റും ഫാനും അണച്ചായിരുന്നു വനിതകളായ അധ്യാപകരെ അടക്കം പൂട്ടിയിട്ടത്. ശ്വാസം മുട്ടുന്നൂവെന്ന് പറഞ്ഞിട്ട് പോലും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.

മെഡിക്കല്‍ കോളജിലടക്കം ചികിത്സ തേടിയ അധ്യാപകര്‍ പൊലീസിന് പരാതി നല്‍കും. കോളജ് തല്‍കാലത്തേക്ക് അടച്ചിരിക്കുകയാണ്.അക്രമം കാട്ടിയ കെ.എസ്.യുക്കാരെ കോളജ് സംരക്ഷിക്കുന്നൂവെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം.

Advertisement