കണ്ണൂര്‍. സ്വപ്ന സുരേഷിനും, വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഎം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അപകീർത്തിപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തി വ്യാജ രേഖ നിർമ്മിച്ചുവെന്നാണ് പരാതി.
സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് തളിപ്പറമ്പ് ഏരിയാസെക്രട്ടറി കെ സന്തോഷ് പോലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അപകീർത്തിപ്പെടുത്താൻ സ്വപ്നയും വിജേഷ് പിള്ളയും ചേർന്ന് ഗൂഢാലോചന നടത്തി. ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങൾ ഗൂഢലക്ഷ്യത്തോടെ ആസൂത്രിതമായി തയ്യാറാക്കി പ്രചരിപ്പിച്ചു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു. ദൃശ്യങ്ങളിലെ സംഭാഷണം പുറത്തുവിടാതിരിക്കുന്നത് ദുരൂഹമാണ്. തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യമിട്ടാണ് വീഡിയോ തയ്യാറാക്കിയത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അതിനിടെ
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ള കർണാടക പൊലിസിന് മുന്നിൽ ഹാജരായി. ബംഗളൂരു മഹാദേവപുര എസിപിയ്ക്ക് മുന്നിലാണ് ഹാജരായത്.