പണമില്ല; അധ്യാപക തസ്തിക സൃഷ്ടിക്കൽ ഉടനില്ല

തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കൽ തൽക്കാലം വേണ്ടെന്ന നിലപാടിൽ ധനവകുപ്പ്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെ സർക്കാർ കടന്നു പോകുമ്പോൾ തസ്തിക സൃഷ്ടിക്കൽ ശുപാർശ സമർപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അനുചിതമായെന്ന വിലയിരുത്തലും ധനവകുപ്പിനുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ മാത്രം ഫയൽ പരിഗണിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സ്വാഭാവികമായും ധനവകുപ്പ് ഫയലിൽ എതിർപ്പു രേഖപ്പെടുത്തും. ഇതോടെ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിച്ചു തസ്തിക സൃഷ്ടിക്കാമെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ ആറായിരത്തോളം തസ്തികകൾ സൃഷ്ടിക്കാനാണു വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശയെങ്കിലും ഒട്ടേറെ തസ്തികകൾ ഇല്ലാതാകുന്നതു കാരണം ഫലത്തിൽ ആയിരത്തി നാനൂറോളം എണ്ണം സൃഷ്ടിക്കേണ്ടി വരുമെന്നാണു കരുതുന്നത്.

നിർത്തലാക്കേണ്ട തസ്തികകൾ വെട്ടിക്കുറച്ച ശേഷം മാത്രമേ പുതിയവയുടെ കാര്യം കണക്കിലെടുക്കേണ്ടതുള്ളൂ എന്നാണു ധനവകുപ്പിന്റെ നിലപാട്. ഇല്ലെങ്കിൽ പിന്നീട് ആവശ്യമില്ലാത്ത തസ്തികകൾ നിർത്തലാക്കാൻ കഴിയാതെ വരും. പലരും കോടതിയിൽ പോയി അനുകൂല വിധി സമ്പാദിക്കാനും ഇടയുണ്ട്. ധനവകുപ്പിന്റെ പക്കലുള്ള ഫയൽ ഇതുവരെ പരിഗണനയ്ക്കെടുത്തിട്ടില്ല. അതേസമയം, ഈ മാസം സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും വിരമിച്ചവർക്കുള്ള പെൻഷനും കൊടുക്കാൻ 4,500 കോടി രൂപ ചെലവിട്ടു കഴിഞ്ഞപ്പോൾ ഖജനാവ് കടുത്ത ഞെരുക്കത്തിലായി. അടിയന്തര ചെലവുകൾക്കായി 1,500 കോടി രൂപ ചൊവ്വാഴ്ച സർക്കാർ കടമെടുക്കും.

2022–23 സാമ്പത്തിക വർഷം പൂർത്തിയാകാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ സംസ്ഥാന പദ്ധതി വിഹിതത്തിൽ 62 ശതമാനം തുകയാണ് ഇതുവരെ ചെലവിടാൻ കഴിഞ്ഞത്. 22,322 കോടിയാണു സംസ്ഥാന പദ്ധതികളുടെ ആകെ അടങ്കൽ തുക. ഇതിൽ 8482 കോടിയാണ് ഇനി ചെലവിടാനുള്ളത്. എല്ലാ വർഷാന്ത്യ ചെലവുകൾക്കുമായി 20,000 കോടിയെങ്കിലും വേണ്ടി വരും. ഇതിൽ പകുതി തുക മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ കണ്ടെത്താനാകൂ എന്നാണു ധനവകുപ്പു വിലയിരുത്തുന്നത്.

Advertisement