വിഷപ്പുക സഹിക്കാനാവാതെ കൊച്ചിയിൽനിന്ന് പലായനം

കൊച്ചി : വിഷപ്പുക സഹിക്കാനാവാതെ കൊച്ചിയിൽനിന്ന പലായനം. പതിനൊന്നാം ദിനവും വിഷപ്പുക്ക് പരിഹാരമുണ്ടായിട്ടില്ല. ആരോഗ്യപ്രശ്നങ്ങളടക്കമുണ്ടായതോടെ കുഞ്ഞുങ്ങളുമായി പലരും ബന്ധു വീടുകളിലും ഹോട്ടലുകളിലും അഭയം തേടി. വിഷപ്പുകയിൽ സർക്കാർ അനാസ്ഥക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. കൊച്ചി ഇൻഫോ പാർക്ക് ജീവനക്കാർ വർക്ക് ഫ്രം ഹോം എടുത്ത് നാട്ടിലേക്ക് മടങ്ങി.

ഇത്രയധികം മാലിന്യം കുന്നുകൂട്ടിയ സർക്കാർ ദുരന്തം ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്ന വിമർശനവുമായി പ്രമുഖർ അടക്കം രംഗത്തെത്തി. ബ്രഹ്മപുരത്ത് നടന്ന അഴിമതിയും ക്രമക്കേടും ഉത്തരവാദപ്പെട്ടവർ അറിഞ്ഞില്ല. അതല്ലെങ്കിൽ അറിഞ്ഞിട്ടും മറച്ചുവെച്ചു. രണ്ടും വലിയ വീഴ്ചയാണ്. തീപിടുത്തം ഉണ്ടായപ്പോൾ പ്രാദേശിക സംവിധാനങ്ങളെ മാത്രം എല്ലാം ഏൽപ്പിച്ചു സർക്കാർ കാഴ്ചക്കാരായി മാറിനിന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്.

ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ പ്രതികരിച്ചു. ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ്. തീപിടിത്തമുണ്ടാകുമെന്ന ബോധ്യമില്ലാതിരുന്നുവെന്ന ഒരു വിഭാഗത്തിന്റെ വാദം മുഖവിലക്കെടുക്കാനാകില്ല. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു. തീപിടിത്തമുണ്ടായ ശേഷം പ്രശ്നം കൈകാര്യം ചെയ്യുന്നതിലും അധികൃതർക്ക് വീഴ്ച പറ്റി.

കൊച്ചിയിലേത് ലജ്ജാകരമായ അവസ്ഥയെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ പ്രതികരിച്ചത്. ശുദ്ധവായു പൗരന്റെ അടിസ്ഥാന ആവശ്യമാണ്. കൊച്ചിയിലെ സ്ഥിതി വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വലിയ പരാജയമാണുണ്ടായതെന്ന് നിർമ്മാതാവ് സാന്ദ്രാ തോമസും തുറന്നടിച്ചു. ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സംവിധായകൻ വിനയനും രംഗത്തെത്തി. പ്രശ്നപരിഹാരത്തിന് ഗൌരവമുള്ള ചർച്ചകളുണ്ടാകുന്നില്ലെന്നും കൊച്ചിയെ ഈ അവസ്ഥയിലെത്തിച്ചവർ മാപ്പ് അർഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement