ഇ.പി ജയരാജൻറെ ഭാര്യ ചെയർപേഴ്സണായ വൈദേകം റിസോർട്ടിൽ കേന്ദ്ര ജി.എസ്.ടി പരിശോധന

കണ്ണൂർ: സി.പി.എം മുതിർന്ന നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻറെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ വൈദേകം റിസോർട്ടിൽ പരിശോധന. കേന്ദ്ര ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

മൂന്നു മണിയോടെ അഞ്ച് ഉദ്യോഗസ്ഥർ ഇന്നോവ കാറിലാണ് റിസോർട്ടിലെത്തിയത്. കണ്ണൂർ ഇരിണാവിലാണ് വൈദേകം ആയുർവേദ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.

അതേസമയം, പേഴ്സണൽ ഓഡിറ്റർമാർ കണക്ക് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് റിസോർട്ട് അധികൃതർ വിശദീകരിക്കുന്നത്. ഇ.പി ജയരാജൻറെ ഭാര്യക്ക് മേജർ ഷെയറുള്ള റിസോർട്ടിൻറെ ഡയറക്ടർ ബോർഡിൽ മകൻ ജെയ്സണും അംഗമാണ്.

കുന്നിടിച്ച് റിസോർട്ട് നിർമിച്ച സംഭവത്തിൽ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ പരാതി ഉന്നയിച്ചത്. ഇ.പി ജയരാജൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും അദ്ദേഹത്തിൻറെ കുടുംബം റിസോർട്ടിൽ പണം നിക്ഷേപിച്ചെന്നുമായിരുന്നു ആരോപണം. ഈ ആരോപണത്തിൽ സി.പി.എം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement