പ്രവർത്തകർക്ക് മദ്യപിക്കാൻ അനുവാദം; പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് വി.എം.സുധീരൻ

തിരുവനന്തപുരം: കോൺഗ്രസ് ഭരണഘടനാ ഭേദഗതി ചോദ്യചെയ്ത് വി.എം.സുധീരൻ. പാർട്ടി അംഗമാകുന്നവർ മദ്യപിക്കാൻ പാടില്ലെന്ന വ്യവസ്ഥ നീക്കി പാർട്ടി ഭരണഘടനാ ഭേദഗതി ചെയ്തതിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ എതിർപ്പറിയിച്ചത്. മൂല്യങ്ങളിൽ നിന്നുള്ള പിന്നോട്ട് പോക്കാണിതെന്ന് ചൂണ്ടിക്കാട്ടി സുധീരൻ എ.ഐ.സി.സി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെക്ക് കത്തെഴുതി.

ഖാദി ധരിക്കണമെന്ന വ്യവസ്ഥ മാറ്റിയതും അംഗീകരിക്കാനാകില്ലെന്ന് സുധീരൻ വ്യക്തമാക്കി. തീരുമാനം പിൻവലിക്കണമെന്നും പാർട്ടിയെ ഗാന്ധിയൻ മൂല്യങ്ങളിൽ നിന്ന് പിന്നോട്ടുപോകാൻ അനുവദിക്കരുതെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

റായ്‍പൂരിൽ വെച്ചുനടന്ന പ്ലീനറി യോഗത്തിലാണ് കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തത്. മദ്യപിക്കുന്നതിന് പ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കിൽ യോഗം ഇളവ് നൽകിയിരുന്നു. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിനാണ് പ്ലീനറി സമ്മേളനം അംഗീകാരം നൽകിയത്. എന്നാൽ മറ്റു ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്ക് തുടരുമെന്ന് പാർട്ടി വ്യക്തമാക്കി.

ഓരോ അംഗവും പാർട്ടിയുടെ എട്ട് നിബന്ധനകൾ പാലിക്കണമെന്നും അംഗത്വ ഫോമിൽ ഒപ്പിട്ട പ്രഖ്യാപനം നടത്തണമെന്നും കോൺഗ്രസ് ഭരണഘടന പറയുന്നു. ഇതിലെ എട്ട് നിബന്ധനകളിൽ ഒന്നാണ് ലഹരിയിൽ നിന്നുള്ള വർജനം.’അവൻ/അവൾ മദ്യപാനങ്ങളും ലഹരി പദാർത്ഥങ്ങളും ഒഴിവാക്കുന്നു’, എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇതിൽ മാറ്റം വരുത്തി.

പുതിയ ഭേദഗതി പ്രകാരം, ‘അവൻ/അവൾ സൈക്കോട്രോപിക് പദാർത്ഥങ്ങൾ, നിരോധിത മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുന്നു’, എന്നാക്കി മാറ്റി. നേരത്തെ എഴുതിച്ചേർത്ത മദ്യത്തിന് ഇതിലൂടെ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് പാർട്ടി.അതേസമയം പുതിയ തീരുമാനത്തിലൂടെ കോൺഗ്രസ് തങ്ങളുടെ വ്യവസ്ഥകൾ കുറച്ചുകൂടി കടുപ്പമേറിയതാക്കിയതാണെന്നായിരുന്നു കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

സമൂഹത്തിൽ ഇപ്പോൾ പല തരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ വ്യാപകമാണെന്ന യാഥാർത്ഥ്യം കോൺഗ്രസ് പാർട്ടി തിരിച്ചറിഞ്ഞതായും അതിനാൽ വ്യവസ്ഥകൾ വിപുലീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈക്കോട്രോപിക് പദാർത്ഥങ്ങളും നിരോധിത മരുന്നുകളും ലഹരി വസ്തുക്കളും പുതിയ വ്യവസ്ഥയിലൂടെ നിരോധിച്ചതായും സുർജേവാല വ്യക്തമാക്കി.ക്രൂരമായ കുറ്റകൃത്യമോ ധാർമ്മിക തകർച്ചയെ ബാധിക്കുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയോ അംഗങ്ങളാകുന്നതിൽ നിന്ന് തടയുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്താനും പാർട്ടി നിർദ്ദേശമുണ്ട്.

Advertisement