ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത്‌ തട്ടിപ്പു നടത്തിയ ജയ്‌പൂർ സ്വദേശികൾ  പിടിയിൽ

കൊട്ടാരക്കര. ഫേസ്ബുക് പ്രൊഫൈലിലൂടെ ‘തൊഴിൽ പരസ്യം’ നല്കി തുടർന്ന് വാട്ട്സ്ആപ്പ്  കോളുകളിലൂടെയും മെസ്സേജുകളിലൂടെയും ബന്ധപ്പെട്ടു ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത്‌ കൊല്ലം പോരുവഴി സ്വദേശിയുടെ 3 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു ജയ്‌പൂർ സ്വദേശികൾ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസിന്റെ പിടിയിലായി.

ജയ്‌പൂർ മാനസരോവർ സ്വദേശി മനീഷ് സെയ്ൻ(23), ജയ്‌പൂർ കരൗലി സ്വദേശി മോനു മഹാവർ(24), ജയ്‌പൂർ മാളവ്യ നഗർ സ്വദേശി അഭിഷേക് പറ്റുനി (23) എന്നിവരെയാണ്  സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ്‌ പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സരിൻ C.S, സീനിയർ സി.പി.ഒ സൈറസ് ജോബ്, സി.പി.ഒ സജിത്ത് G.K എന്നിവർ ചേർന്ന്  ജയ്‌പ്പൂരിൽ നിന്നും പിടികൂടി അറസ്റ്റ് ചെയ്തത്.  

ഷിപ്പിംഗ് പ്ലേസ്‌മെന്റുമായി ബന്ധപ്പെട്ട യോഗ്യത ഉള്ള കൊല്ലം പോരുവഴി സ്വദേശിക്കു ഒഡിഷയിലെ നോർഡ് ബിസ്കെയ് ഷിപ്പിംഗ് കമ്പനിയിൽ ജോലി തരപ്പെടുത്തി കൊടുക്കുന്നതിലേക്കു പാസ്പോർട്ട്, ഫോട്ടോ, യോഗ്യത 

സർട്ടിഫിക്കറ്റുകൾ എന്നിവ വാട്സാപ്പ് മുഖേന അയപ്പിച്ചു.  തുടർന്ന് തട്ടിപ്പു സംഘം ഇരയുടെ വിശ്വാസ്യത നേടിയെടുത്ത്

ഓഫർ ലെറ്റർ, എഗ്രിമെന്റ്, വിസ ലെറ്റർ എന്നിവയുടെ കോപ്പി വാട്സാപ്പ് വഴി അയച്ചു കൊടുക്കുന്നതിലേക്കു 5 തവണയായി 3 ലക്ഷം രൂപ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ  ചെയ്യിപ്പിച്ചു വഞ്ചിച്ചെടുത്തു.

ഇത്രയും പണം അയച്ചു കൊടുത്തിട്ടും ജോലി നൽകാതെ വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ ആണ് ഇത് തട്ടിപ്പാണെന്നു മനസിലായത്.

     തട്ടിപ്പിനിരയായ പോരുവഴി സ്വദേശി ഉടൻ തന്നെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (1930) വഴി പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും നഷ്ടപ്പെട്ട പണം ഭാഗികമായി അക്കൗണ്ടിൽ തടഞ്ഞു വെയ്ക്കാനും സാധിച്ചു.

തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം.എൽ.ഐ. പി. എസ്‌ ന്റെ നിർദ്ദേശാനുസരണം കേസ് രജിസ്റ്റർ ചെയ്തു. സൈബർ ക്രൈം പോലീസ്   ഇൻപെക്ടർ എലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ  അന്വേഷണ സംഘം രണ്ടു ആഴ്ച രാജസ്ഥാനിൽ തങ്ങി  നടത്തിയ ചിട്ടയായ അന്വേഷണത്തിനു ഒടുവിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.  ആഡംബര ബൈക്കുക ളും വില കൂടിയ മൊബൈൽ ഫോണുകളും പ്രതികൾ  ഉപയോഗിച്ച് വന്നിരുന്നു.  തങ്ങളെ അന്വേഷിച്ചു പോലീസ് വരില്ല എന്ന വിശ്വാസത്തിലായിരുന്നു പ്രതികൾ.  ജയ്‌പൂർ ഘാട് ഗേറ്റിലുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്നു പ്രതികളെ ചോദ്യം ചെയ്തപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും പ്രതികൾ പണം എ റ്റി എം  ൽ നിന്നും എടുത്ത് കൈമാറുന്ന സാക്ഷ്യപ്പെടുത്തിയ സി സി റ്റി വി ദൃശ്യങ്ങൾ    കണ്ടതോടെ  പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.  ഇനി ഈ കേസിലേക്ക് ഫേസ്ബുക് പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത ലാഭ ശങ്കർ എന്ന രാജസ്ഥാൻ സ്വദേശിയെ  കൂടെ അറസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ട്.  

ഒരു സോഷ്യൽ മീഡിയ പ്രൊഫൈലും, ബാങ്ക് അക്കൗണ്ടും, ഒരു മൊബൈൽ ഫോണും, വഞ്ചിക്കാനുള്ള മനോഭാവവും  ഉണ്ടെങ്കിൽ ലക്ഷങ്ങൾ വഞ്ചിച്ചെടുക്കാൻ  സാധിക്കുമെന്ന് പ്രതികൾ സാക്ഷ്യപ്പെടുത്തുന്നു.  പ്രതികളെ ചോദ്യം ചെയ്യുന്നതിന് മുൻപ് തന്നെ അന്വേഷണ സംഘം സാക്ഷ്യപ്പെടുത്തിയ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതിനാൽ പ്രതികൾക്ക് ചോദ്യങ്ങളോട് പ്രതിരോധിക്കാൻ കഴിഞ്ഞില്ല.  

ജയ്‌പൂർ സൈബർ ക്രൈം പോലീസ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (I4C) എന്നിവരുടെ സഹകരണവും കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസിന് ലഭിച്ചു. ജയ്‌പൂർ അഡിഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ട്രാൻസിറ്റ് റിമാൻഡ് സഹിതം കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 24 നു ഹാജരാക്കും 

എസ്‌ എച് ഒ    ഏലിയാസ് പി ജോർജ് , എസ്‌ ഐ സരിൻ  ഏ എസ്‌, എസ്‌ ഐ പ്രസന്നകുമാർ,

    എസ്‌ സി പി ഒ സൈറസ്  ജോബ്, സി പി ഒ സജിത്ത് ജി കെ എന്നിവരാണ് അന്വേഷണ  ഉദ്യോഗസ്ഥർ .

Advertisement