കൊല്ലങ്കോട്: ഫെബ്രുവരി 13 ന് കൊല്ലങ്കോട് പെരിങ്ങോട്ടുകാവിൽ വെച്ച് 90.4 ഗ്രാം MDMA കാറിൽ ബാംഗ്ലൂരിൽ നിന്നും കൊല്ലത്തിന് കടത്തുമ്പോൾ 5 പേർ പിടിയിലായ കേസിൽ നടത്തിയ തുടരന്വേഷണത്തിൽ മുഖ്യ സൂത്രധാരൻ കൊല്ലങ്കോട് പോലീസിൻ്റയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെയും പിടിയിലായി. കൊല്ലം പെരുമ്പുഴ,സൂരജ് നിവാസില്‍ സൂരജ് ആണ് അറസ്റ്റിലായത്.
വിശാഖപട്ടണം , ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് , MDMA എന്നിവ വൻതോതിൽ എത്തിച്ച് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വില്പന നടത്തി വരികയായിരുന്നു പ്രതി. ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയ മറ്റ് കേസുകളിലും സൂരജിന് പങ്കുള്ളതായി വ്യക്തമായിട്ടുണ്ട്. കൊല്ലം കേന്ദ്രീകരിച്ച് നടത്തിയ വൻ ലഹരി വില്പനയുടെ കൂടുതൽ കണ്ണികളെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. സൂരജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2യുവതികളുൾപ്പെടെ 5 പേരാണ് നേരത്തെ കേസിൽ പിടിയിലായത്.